സ്റ്റോക്ഹോം: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെതിരേയുള്ള ബലാത്കാരക്കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്നു സ്വീഡിഷ് പ്രോസിക്യൂട്ടർമാർ തീരുമാനിച്ചു. 2010ൽ തുടങ്ങിയ അന്വേഷണമാണ് ഒന്പതുവർഷത്തിനുശേഷം ഉപേക്ഷിച്ചത്.
സ്റ്റോക്ഹോമിൽ വിക്കിലീക്സ് കോൺഫറൻസിൽ പങ്കെടുത്ത സ്വീഡിഷ് വനിതയാണ് അസാൻജ് തന്നെ ബലാത്കാരം ചെയ്തെന്നു 2010ൽ പരാതിപ്പെട്ടത്. ആരോപണം അസാൻജ് നിഷേധിച്ചു. പരാതിക്കാരിയുടെ മൊഴി വിശ്വസനീയമാണെന്നും എന്നാൽ ഇത്രയും നാൾ കഴിഞ്ഞതിനാൽ തെളിവുകൾ ദുർബലമാണെന്നും അന്വേഷണം തുടരാൻ ബുദ്ധിമുട്ടാണെന്നും പബ്ളിക് പ്രോസിക്യൂഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ഇവാ മാരി പെർസൺ റിപ്പോർട്ടർമാരോടു പറഞ്ഞു.
ജാമ്യത്തിലിറങ്ങി മുങ്ങിയെന്ന കേസിൽ അറസ്റ്റിലായ അസാൻജ് ഇപ്പോൾ ബ്രിട്ടനിലെ ബൽമാർഷ് ജയിലിലാണ്. അസാൻജിനെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച കേസ് തുടരുകയാണ്.
ബലാത്കാര കേസിൽ അന്വേഷണത്തിനു അസാൻജിനെ വിട്ടുതരണമെന്നു സ്വീഡൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നു ബ്രിട്ടീഷ് കോടതിയിൽനിന്നു ജാമ്യമെടുത്തു മുങ്ങിയ അസാൻജ് 2012ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടി. ഏഴുവർഷം അവിടെ കഴിഞ്ഞ അസാൻജിനെ ഇക്വഡോർ പിന്നീടു പുറത്താക്കി. ഉടൻ തന്നെ ബ്രിട്ടീഷ് പോലീസ് എംബസിയിലെത്തി അസാൻജിനെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. അദ്ദേഹത്തിന് കോടതി അന്പതാഴ്ച തടവുശിക്ഷ വിധിച്ചു.
സൈനിക, നയതന്ത്ര രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന നിരവധി രേഖകൾ ചോർത്തി വിക്കിലീക്സിലൂടെ പ്രസിദ്ധീകരിച്ച് അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ച അസാൻജ് ഓസ്ട്രേലിയൻ സ്വദേശിയാണ്. ചാരവൃത്തി നിയമപ്രകാരമാണ് അമേരിക്ക അസാൻജിനെതിരേ കേസ് തയാറാക്കിയത്.കുറ്റം തെളിഞ്ഞാൽ 175 വർഷംവരെ ജയിൽ ശിക്ഷ ലഭിക്കാം. തന്നെ വിട്ടുകൊടുക്കരുതെന്ന് അസാൻജ് ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അസാൻജിനെതിരേയുള്ള ബലാത്കാര കേസ് അവസാനിപ്പിച്ച സ്വീഡന്റെ നടപടിയിൽ വിക്കിലീക്സ് സംതൃപ്തി പ്രകടിപ്പിച്ചു.
അസാൻജിനെതിരേയുള്ള അന്വേഷണം സ്വീഡൻ അവസാനിപ്പിച്ചു
11:11 PM Nov 19, 2019 | Deepika.com