മുംബൈ: ഈ സാന്പത്തിക വർഷം ഇന്ത്യയുടെ സാന്പത്തിക (ജിഡിപി) വളർച്ച 4.9 ശതമാനം മാത്രമാകുമെന്നു നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻസിഎഇആർ). വളർച്ച സംബന്ധിച്ച വിവിധ ഏജൻസികളുടെ പ്രവചനങ്ങളിൽ ഏറ്റവും താണ നിരക്കാണിത്.
ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തെ സാന്പത്തിക മൂല്യവർധന (ജിവിഎ) 4.9 ശതമാനം ആയിരിക്കുമെന്നും കൗൺസിൽ പ്രവചിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുമായി സഹകരിച്ചാണ് കൗൺസിൽ പ്രവചനം നടത്തുന്നത്.
കാർഷികോത്പാദനം വർധിക്കുന്നുണ്ടെങ്കിലും വ്യാവസായികമേഖലയിൽ നിരാശാജനകമാണു ചിത്രം. 2019-ലെ ഒൻപതു മാസവും യന്ത്രനിർമാണം കുറയുകയായിരുന്നു. പുതിയ മൂലധനനിക്ഷേപം ഉണ്ടാകുന്നതിന്റെ തോത് തീരെ കുറവായതുകൊണ്ടാണിത്. സന്പദ്ഘടനയിൽ ആവശ്യവും നിക്ഷേപവും കുറഞ്ഞുവരികയാണ്. റെയിൽവേയിലെ ചരക്കു ഗതാഗതം കുറവായതും രോഗം ആഴത്തിലുള്ളതാണെന്നു കാണിക്കുന്നു. റിസർവ് ബാങ്ക് പലതവണ പലിശനിരക്ക് കുറച്ചെങ്കിലും അതിനനുസരിച്ച കുറവ് പലിശയിൽ ഉണ്ടായിട്ടില്ല. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ പ്രതിസന്ധിമൂലം ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കു വായ്പ കിട്ടുന്നില്ല: കൗൺസിൽ ചൂണ്ടിക്കാട്ടി.
വളർച്ചാ പ്രവചനം
2019-20 ലെ വളർച്ചയെപ്പറ്റി വിവിധ ഏജൻസികളുടെ പ്രവചനം (ശതമാനത്തിൽ)
എൻസിഎഇആർ 4.9
എസ്ബിഐ 5.0
സിഎൽഎസ്എ 5.0
*മൂഡീസ് 5.6
ഒഇസിഡി 5.9
ലോകബാങ്ക് 6.0
റിസർവ് ബാങ്ക് 6.1
ഐഎംഎഫ് 6.1
*(മൂഡീസിന്റേതു 2019 ജനുവരി-ഡിസംബറിലേക്കുള്ള പ്രതീക്ഷ)
4.9% വളർച്ച കുറയുമെന്ന് എൻസിഎഇആർ
11:40 PM Nov 18, 2019 | Deepika.com