കൊളംബോ: ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡന്റായി ഗോട്ടാഭയ രാജപക്ഷെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റിന്റെ സെക്രട്ടറി ഉദയ സെനവിരത്നയാണു സത്യവാചകം ചൊല്ലിക്കൊടുത്തത്. കൊളംബോയിൽനിന്ന് 200കിലോമീറ്റർ അകലെ പുരാതന നഗരമായ അനുരാധപുരയിലെ ബുദ്ധക്ഷേത്രത്തിലായിരുന്നു സത്യപ്രതിജ്ഞ. കൊളംബോയ്ക്കു വെളിയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ പ്രസിഡന്റാണ്.
സത്യപ്രതിജ്ഞാവേദിയായി റുവൻവേലി സെയായിലെ ബുദ്ധ കേന്ദ്രം തെരഞ്ഞെടുത്തത് പ്രത്യേക സന്ദേശം നൽകാനാണ്. ബുദ്ധമതക്കാരുടെ പിന്തുണയാണ് തനിക്ക് കരുത്തു പകർന്നതെന്ന് ഗോട്ടാഭയ ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. തമിഴ് രാജാവ് എല്ലാറയെ പരാജയപ്പെടുത്തി ബിസി 140ൽ ദുത്തുഗെമുനു എന്ന സിംഹളരാജാവ് സ്ഥാപിച്ച ഈ ബുദ്ധവിഹാരത്തിലെ സ്തൂപം ഏറെ പ്രസിദ്ധമാണ്.
മുസ്ലിം, തമിഴ് ന്യൂനപക്ഷങ്ങൾക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നു വ്യക്തമാക്കിയ ഗോട്ടാഭയ തന്നെ വിജയിപ്പിച്ചതിന് ഭൂരിപക്ഷ സിംഹളർക്ക് നന്ദി പറഞ്ഞു. ബുദ്ധമതക്കാർക്ക് മുൻഗണന നൽകുമെന്നും പറഞ്ഞു.
തമിഴ്പുലികളെ ഉന്മൂലനം ചെയ്ത് ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്തിയ മുൻ പ്രതിരോധ സെക്രട്ടറിയായ ഗോട്ടാഭയ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനാണ്. എതിരാളി സജിത് പ്രേമദാസയെക്കാൾ 13ലക്ഷം വോട്ട് അധികം നേടിയാണ് ഗോട്ടാഭയ അധികാരത്തിലെത്തിയത്.
എല്ലാരാജ്യങ്ങളോടും സൗഹൃദം പുലർത്തുമെന്ന് വിദേശനയത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിൽ ഗോട്ടാഭയ വ്യക്തമാക്കി.അഴിമതി തുടച്ചുമാറ്റുമെന്നും പ്രഫഷണലിസത്തിനും മികവിനും പ്രാധാന്യം നൽകുമെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പിനു സാധ്യത
ഗോട്ടാഭയ രാജപക്ഷെ സർക്കാർ ശ്രീലങ്കയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനു ശ്രമിച്ചേക്കുമെന്നു സൂചന. നിലവിൽ 2020 ഓഗസ്റ്റ് വരെ പാർലമെന്റിനു കാലാവധിയുണ്ട്. ഭരണഘടന പ്രകാരം സിറ്റിംഗ് പ്രധാനമന്ത്രിയെ ഡിസ്മിസ് ചെയ്യാനാവില്ല. എന്നാൽ, തെരഞ്ഞെടുപ്പിൽ ഭരണമുന്നണി തോറ്റ സാഹചര്യത്തിൽ പ്രധാനമന്ത്രി വിക്രമസിംഗെയുടെ മേൽ രാജിക്കു സമ്മർദമുണ്ട്. ഇത്ര വലിയ തോൽവിയുടെ പശ്ചാത്തലത്തിൽ വിക്രമസിംഗെ സർക്കാരിനു തുടരാൻ ധാർമികമായി അവകാശമില്ലെന്നു രാജപക്ഷെയുടെ അനുയായികൾ പറഞ്ഞു.
ന്യൂനപക്ഷത്തെ സംരക്ഷിക്കും: ഗോട്ടാഭയ രാജപക്ഷെ
11:25 PM Nov 18, 2019 | Deepika.com