കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശ്രീലങ്ക പൊതുജന പെരുമന പാർട്ടി(എസ്എൽപിപി) സ്ഥാനാർഥി ഗോട്ടാഭയ രാജപക്ഷെ(70)യ്ക്കു വിജയം. ഭരണകക്ഷിയായ യുണൈറ്റഡ് നാഷണൽ പാർട്ടി സ്ഥാനാർഥിയായ സജിത് പ്രേമദാസയെ 13 ലക്ഷത്തിലധികം വോട്ടുകൾക്കാണു രാജപക്ഷെ പരാജയപ്പെടുത്തിയത്. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനാണ് ഗോട്ടാഭയ. തമിഴ് പുലികളെ തോൽപ്പിച്ച യുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. ഇന്ന് അനുരാധപുരയിൽ ശ്രീലങ്കയുടെ ഏഴാം എക്സിക്യൂട്ടീവ് പ്രസിഡന്റായി ഗോട്ടാഭയ രാജപക്ഷെ അധികാരമേൽക്കും.
രാജപക്ഷെയ്ക്ക് 69,24,255 വോട്ടും(52.25 ശതമാനം) പ്രേമദാസയ്ക്ക് 55,64,239 വോട്ടും(41.99 ശതമാനം) ലഭിച്ചു. മറ്റു സ്ഥാനാർഥികൾക്ക് 5.76 ശതമാനം വോട്ട് ലഭിച്ചു. 83.73 ശതമാനമായിരുന്നു പോളിംഗ്. പരാജയം അംഗീകരിക്കുന്നുവെന്നും ജനഹിതം മാനിക്കുന്നുവെന്നു സജിത് പ്രേമദാസ പറഞ്ഞു.
ഈസ്റ്റർദിനത്തിലുണ്ടായ ഭീകരാക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ രാജ്യസുരക്ഷയായിരുന്നു മുഖ്യ പ്രചാരണവിഷയം.രാജപക്ഷെ കുടുംബത്തിൽനിന്നു ശ്രീലങ്കൻ പ്രസിഡന്റാകുന്ന രണ്ടാമത്തെയാളാണ് ഗോട്ടാഭയ. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മഹിന്ദ 2005 മുതൽ 2015 വരെ ലങ്കയുടെ പ്രസിഡന്റായിരുന്നു.
ഗോട്ടാഭയയുടെ വിജയം ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്. ഗോട്ടാഭയയും സഹോദരൻ മഹിന്ദയും കടുത്ത ചൈനാ അനുകൂലികളാണ്. പ്രതിരോധ സെക്രട്ടറിയായി ഇദ്ദേഹം പത്തു വർഷത്തോളം പ്രവർത്തിച്ചു. തമിഴ്പുലികളെ തകർത്ത് 26 വർഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതിൽ ഗോട്ടാഭയ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സിംഹള ഭൂരിപക്ഷ ജില്ലകളിലാണ് ഗോട്ടാബയ വൻ ലീഡ് നേടിയത്. തമിഴ് വംശജർ താമസിക്കുന്ന വടക്ക്, കിഴക്ക് ഭാഗങ്ങളിലും മുസ്ലിം മേഖലകളിലുമായിരുന്നു സജിത് പ്രേമദാസയ്ക്ക് കൂടുതൽ വോട്ട് ലഭിച്ചത്. കൊല്ലപ്പെട്ട മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ് ഇദ്ദേഹം.
യുഎൻപി സ്ഥാനാർഥിയുടെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചേക്കും. മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി നിയമിച്ചേക്കുമെന്നാണു റിപ്പോർട്ട്. ഫെബ്രുവരിക്കു മുന്പ് ഇപ്പോഴത്തെ പാർലമെന്റ് പിരിച്ചുവിടാനാവില്ല. ഗോട്ടാഭയയുടെ വിജയം ചരിത്രപരമെന്നാണു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മൈത്രിപാല സിരിസേന വിശേഷിപ്പിച്ചത്. ശ്രീലങ്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോട്ടാഭയയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഗോട്ടാഭയ രാജപക്ഷെ ശ്രീലങ്കൻ പ്രസിഡന്റ്
12:23 AM Nov 18, 2019 | Deepika.com