കടുത്തുരുത്തി: എച്ച്എൻഎൽ തൊഴിലാളികൾക്കു പ്രതീക്ഷയുടെ ദിനങ്ങൾ. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) സംസ്ഥാന സർക്കാരിനു കൈമാറാൻ ലിക്യുഡേറ്ററും സംസ്ഥാന സർക്കാർ പ്രതിനിധിയുമായി നടത്തിയ ചർച്ചയിൽ ധാരണ. എച്ച്എൻഎലിന്റെ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷന്റെ (എച്ച്പിസി) ലിക്യുഡേറ്ററായ കുൽദീപ് വർമയും സംസ്ഥാന സർക്കാർ പ്രതിനിധി റിയാബ് (പൊതുമേഖലാ നവീകരണ ആഭ്യന്തര ഓഡിറ്റ് വിഭാഗം) ചെയർമാൻ എൻ.ശശിധരൻ നായരും തമ്മിൽ കോൽക്കത്തയിൽ നടത്തിയ ചർച്ചയിലാണു കന്പനി കൈമാറാൻ ധാരണയായത്.
എച്ച്എൻഎൽ എംഡി ആർ.ഗോപാലറാവു, എസ്ബിഐ, കനറാ ബാങ്ക് പ്രതിനിധികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ലിക്യുഡേറ്റർ ഡൽഹി നാഷണൽ കന്പനി ലോ ട്രിബ്യൂണലിനെ (എൻസിഎൽടി) അറിയിക്കും. ഡൽഹി എൻസിഎൽടി ബെഞ്ചാണ് ലിക്യുഡേറ്ററെ നിയമിച്ചത്. എച്ച്എൻഎൽ ഏറ്റെടുക്കുന്പോൾ കന്പനിയുടെ നൂറു ശതമാനം ഓഹരികൾക്കുമായി 25 കോടി രൂപ സർക്കാർ എച്ച്പിസിക്കു നൽകും.
നിലവിൽ കന്പനിക്കുള്ള 420 കോടിയോളം രൂപയുടെ ബാധ്യതയും സംസ്ഥാന സർക്കാർ ഏറ്റെടുക്കും. കന്പനി വായ്പയെടുത്ത ഇനത്തിൽ നൽകാനുള്ള തുക കുടിശികയായിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളുടെ (ക്രെഡിറ്റേഴ്സ്) അനുമതി കൂടി ലഭിച്ചാൽ കന്പനി പൂർണമായും സംസ്ഥാന സർക്കാരിന്റെ അധീനതയിലാകും. കന്പനി ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായപ എടുത്തിട്ടുള്ള തുകയുടെ 70 ശതമാനം തുക ഒന്നിച്ചടച്ചു ബാധ്യത തീർക്കാമെന്നാണു സർക്കാർ ലിക്യുഡേറ്ററെ അറിയിച്ചിട്ടുള്ളത്. ഈ തീരുമാനങ്ങളെല്ലാം ലിക്യുഡേറ്റർ അംഗീകരിച്ചതായാണ് യോഗത്തിൽനിന്ന് അറിയാൻ കഴിയുന്നത്.
എച്ച്എൻഎൽ സർക്കാരിനു കൈമാറാൻ ധാരണ; തൊഴിലാളികൾ പ്രതീക്ഷയിൽ
11:59 PM Nov 16, 2019 | Deepika.com