ടോൾ പ്ലാസകളിലെ കാത്തിരിപ്പിനു വിരാമമിടാനാണ് ഫാസ്ടാഗിന്റെ വരവെങ്കിലും വാഹനത്തിൽ ഫാസ്ടാഗില്ലാത്തവർക്കു വലിയ കാത്തിരിപ്പിന്റെ നാളുകളായിരിക്കും ടോൾപ്ലാസകളിൽ ഇനി നേരിടേണ്ടിവരിക.
ഡിസംബർ ഒന്നുമുതൽ ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സംവിധാനം നിർബന്ധമാകുന്നതോടെ ഫാസ്ടാഗുള്ള വാഹനങ്ങൾക്കുള്ള കൗണ്ടറുകളുടെ എണ്ണം കൂടുകയും പണം സ്വീകരിച്ചോ കാർഡ് മുഖേനയോ പ്രവർത്തിക്കുന്ന കൗണ്ടറുകളുടെ എണ്ണം ഒന്നായി ചുരുങ്ങുകയും ചെയ്യും. മാത്രമല്ല ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ ഫാസ്ടാഗ് കൗണ്ടറിലൂടെ പോയാൽ ഇരട്ടി ടോൾ അടയ്ക്കേണ്ടിയുംവരും. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾക്കെല്ലാമായി ഒറ്റ കൗണ്ടർ എന്ന സ്ഥിതി എത്രത്തോളം വലിയ കാത്തിരിപ്പായിരിക്കും സൃഷ്ടിക്കുക അല്ലേ...? ആലോചിച്ച് സമയം കളയാനില്ല.ഫാസ്റ്റായി ഫാസ്ടാഗ് സ്വന്തമാക്കാം.
അറിയാം ഫാസ്ടാഗ്
റേഡിയോ ഫ്രീക്വൻസി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഡന്റിഫിക്കേഷൻ കാർഡ് ആണ് ഫാസ്ടാഗ്. പ്രീപെയ്ഡ് സിം കാർഡിന്റേതിനു സമാനമായ ഉപയോഗം. ടോൾ തുക മുൻകൂറായി അടച്ചു ഫാസ്ടാഗ് കാർഡ് റീചാർജ് ചെയ്യുകയാണു ചെയ്യുന്നത്. എത്ര രൂപ ബാലൻസുണ്ട്, വാഹനത്തിന്റെ വിശദാംശങ്ങൾ തുടങ്ങിയവ ഫാസ്ടാഗ് കാർഡിനുള്ളിലെ മാഗ്നറ്റിക് ചിപ്പിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്നു. വാഹനത്തിന്റെ വിൻഡ് സ്ക്രീനിലാണ് (മുൻവശത്തെ ഗ്ലാസ്) ഫാസ്ടാഗ് പതിപ്പിക്കേണ്ടത്. ഫാസ്ടാഗ് പതിച്ച വാഹനങ്ങൾ കടന്നുപോകുന്പോൾ ടോൾ പ്ലാസകളിലെ റേഡിയോ ഫ്രീക്കൻസി ഐഡന്റിഫിക്കേഷൻ സംവിധാനം മാഗ്നറ്റിക് ചിപ്പിലെ വിവരങ്ങൾ വായിച്ചെടുക്കുന്നു. ആവശ്യമായ തുക ഓട്ടോമാറ്റിക് ആയി സ്വീകരിക്കുന്നു.
കിട്ടാൻ പലവഴി
ദേശീയപാതകളിലെ എല്ലാ ടോൾ പ്ലാസകളിലും ഫാസ്ടാഗ് സേവനകേന്ദ്രങ്ങളുണ്ട്. വാഹനത്തിന്റെ ആർസി ബുക്ക് കോപ്പി, ഉടമയുടെ തിരിച്ചറിയൽ രേഖകൾ,വിലാസം, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോണ് നന്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. ഈ വിവരങ്ങളും വാഹനത്തിന്റെ ചിത്രവും ഫാസ്ടാഗ് സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതോടെ നടപടിക്രമം പൂർത്തിയാക്കി ഫാസ്ടാഗ് സ്വന്തമാക്കാം. എസ്ബിഎെ, എസ്ഐബി, എച്ച്ഡിഎഫ്സി, ഫെഡറൽ ബാങ്ക് തുടങ്ങിയ ബാങ്കുകളിൽനിന്നു ഫാസ്ടാഗ് ലഭിക്കും. കാറുകൾക്കും ചെറുവാഹനങ്ങൾക്കുമുള്ള ഫാസ് ടാഗിന് 500 രൂപയാണു വില. മറ്റു വാഹനങ്ങൾക്ക് 600 രൂപയും. 500 രൂപയുടെ ടാഗിൽനിന്ന് 200 രൂപയും 600 രൂപയുടെ ടാഗിൽനിന്ന് 300 രൂപയും ടോൾ നൽകാനായി ഉപയോഗിക്കാം.
റീചാർജിനും പലവഴി
ഫാസ്ടാഗിനുള്ള റീചാർജ് 100 രൂപയിൽ ആരംഭിക്കുന്നു. ടോൾ പ്ലാസകളിൽ പണം നൽകിയും ഓണ്ലൈനായും റീചാർജ് ചെയ്യാം. മൈ ഫാസ്ടാഗ് എന്ന ആപ്പിലൂടെയും റീചാർജ് ചെയ്യാം. റീചാർജിനു വേറെയും ആപ്പുകളുണ്ട്.
ലക്ഷ്യം ഡിജിറ്റൽ ഇന്ത്യ
നാഷണൽ പേമെന്റ് കോർപറേഷൻ, ദേശീയ പാതാഅഥോറിറ്റി, ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കന്പനി എന്നിവയുടെ സംയുക്ത സംരംഭമാണ് ഫാസ്ടാഗ്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.
ഫാസ്ടാഗിലൂടെ ലഭിക്കുന്ന പണം ആദ്യം നാഷണൽ പേമെന്റ് കോർപറേഷനിലേക്കാണ് എത്തുക. ഓരോ ടോൾ പ്ലാസയ്ക്കും അവകാശപ്പെട്ട പണം പിന്നീടു വീതം വയ്ക്കുകയാണു ചെയ്യുന്നത്. ഏതൊക്കെ ടോൾ പ്ലാസകളിലൂടെ ഏതൊക്കെ വാഹനങ്ങൾ കടന്നുപോയി, എത്ര വാഹനങ്ങൾ കടന്നുപോയി തുടങ്ങിയ വിവരങ്ങളും ഇതോടെ ഇലക്ട്രോണിക് റിക്കാർഡ് ആകും.
അതുകൊണ്ടുതന്നെ വാഹനങ്ങളുടെ ആധാർ ആയും ഫാസ്ടാഗ് അറിയപ്പെടുന്നു.
അലക്സ് ചാക്കോ
ഫാസ്റ്റാകാം.... ഫാസ്ടാകിലേക്ക്
11:59 PM Nov 16, 2019 | Deepika.com