ലാഹോർ: ചികിത്സയ്ക്കായി വിദേശത്തുപോകാൻ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന് ലാഹോർ ഹൈക്കോടതിയുടെ അനുമതി. നാലാഴ്ച വിദേശത്തു തങ്ങനാണു ജസ്റ്റീസ് അലി ബക്വാർ നജാഫിയും ജസ്റ്റീസ് സർദാർ അഹമ്മദ് നയീമും അടങ്ങുന്ന ബഞ്ചിന്റെ അനുമതിയെങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം കാലാവധി ദീർഘിപ്പിക്കാമെന്നും നിർദേശിച്ചിട്ടുണ്ട്.
യാത്രാവിലക്കുള്ളവരുടെ പട്ടികയിൽ നിന്ന് ഉപാധിരഹിതമായി ഷരീഫിന്റെ പേരു നീക്കം ചെയ്യണമെന്നു ഇമ്രാൻ ഖാൻ സർക്കാരിനോടു കോടതി ആവശ്യപ്പെടുകയും ചെയ്തു.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിദേശയാത്ര ദീർഘിപ്പിച്ച സർക്കാരിനുള്ള തിരിച്ചടിയാണു കോടതി വിധി.
രക്തത്തിലെ പ്ലേറ്റ്ലറ്റുകൾ കുറയുന്നതുൾപ്പെടെ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന മുൻ പ്രധാനമന്ത്രി ഐസിയു സംവിധാനങ്ങൾ സജ്ജീകരിച്ച ലഹോറിലെ വസതിയിലാണ് കഴിയുന്നത്. വിദഗ്ധചികിത്സയ്ക്കു യാത്രാനുമതി തേടി വ്യാഴാഴ്ചയാണ് ഷരീഫ് കോടതിയിലെത്തിയത്.
ചികിത്സയ്ക്കായി വിദേശയാത്ര; നവാസ് ഷരീഫിന് അനുമതി
10:58 PM Nov 16, 2019 | Deepika.com