ലണ്ടൻ: ബ്രിട്ടൻ സന്ദർശിക്കുകയായിരുന്ന ഹോങ്കോംഗ് നിയമവകുപ്പ് സെക്രട്ടറി തെരേസാ ചെംഗ് പ്രതിഷേധക്കാർക്കിടയിൽപ്പെട്ടു നിലത്തുവീണു. തെരേസയെ മനപ്പൂർവം തള്ളിയിടുകയായിരുന്നുവെന്ന് ബ്രിട്ടനിലെ ചൈനീസ് എംബസി ആരോപിച്ചു. കൈക്കു പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
തെരസേ വ്യാഴാഴ്ച രാത്രി ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തവേ ആയിരുന്നു സംഭവം. ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകർക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തിയ ഒരു കൂട്ടം ആളുകൾക്കിടയിൽ ഇവർ പെട്ടു. മുഖംമൂടി ധരിച്ച പ്രതിഷേധക്കാർ തെരസയുടെ മുഖത്തേക്ക് ടോർച്ച് തെളിക്കുകയും ‘കൊലപാതകി’ എന്നു വിളിക്കുകയും ചെയ്തു.
ഇതിനിടെ തെരസേ നിലത്തുവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇവരെ ആരെങ്കിലും തള്ളിയിട്ടതാണെന്നു വ്യക്തമല്ല. ഉടൻ എഴുന്നേറ്റ തെരസേയെ സുരക്ഷാ ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുപോയി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് പോലീസ് പറഞ്ഞു.
ഹോങ്കോംഗ് ഭരണാധിപ കാരി ലാം സംഭവത്തെ അപലപിച്ചു. കാടത്തമാണു നടന്നതെന്നും തെരസേയുടെ കൈയ്ക്ക് ഗുരുതര പരിക്കേറ്റെന്നും കാരി ലാം പറഞ്ഞു.
കൊല്ലപ്പെട്ടു
ഇതിനിടെ, ഹോങ്കോംഗിൽ ജനാധിപത്യവാദികളും ബെയ്ജിംഗ് അനുകൂലികളും തമ്മിൽ നടന്ന ഏറ്റുമുട്ടൽ എഴുപതുകാരന്റെ മരണത്തിൽ കലാശിച്ചു. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം നടത്തുന്ന ദൃശ്യം സെൽഫോണിൽ പകർത്താൻ ശ്രമിച്ച ഇയാൾക്കു നേരേ ആരോ ഇഷ്ടിക വലിച്ചെറിയുകയായിരുന്നു.
ഇത് കൊലപാതകമാണെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച പ്രക്ഷോഭകർ ബെയ്ജിംഗ് അനുകൂലിയെ തീവച്ചുപൊള്ളിച്ചു. പോലീസിന്റെ വെടിവയ്പിൽ 21കാരനായ വിദ്യാർഥിക്കു പരിക്കേറ്റു.
ഹോങ്കോംഗ് സമരം അക്രമാസക്തമാകുന്നതിനെതിരേ കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് മുന്നറിയിപ്പു നൽകിയിരുന്നു.
ഹോങ്കോംഗിലെ നിയമ സെക്രട്ടറിക്കു നേരേ ലണ്ടനിൽ ആക്രമണം
12:50 AM Nov 16, 2019 | Deepika.com