ഗാസാ സിറ്റി: ഗാസയിലെ പലസ്തീൻ ഇസ്ലാമിക് ജിഹാദ് പരിശീലനകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണം രണ്ടാംദിവസത്തിലേക്കു കടന്നു. ഇതുവരെ ഗാസയിൽ 24 പേർ കൊല്ലപ്പെട്ടു.
ഗാസയിൽനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് വർഷം തുടരുകയാണ്. 250 റോക്കറ്റുകൾ ഇസ്രേലി മേഖലയിൽ പതിച്ചു. ഇതിന്റെ 90 ശതമാനവും റോക്കറ്റ് പ്രതിരോധ സംവിധാനം ഉപയോഗിച്ചു തകർക്കാനായി. ഇസ്രേലി പ്രദേശത്ത് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിലെ സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ചൊവ്വാഴ്ച ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ ഇസ്ലാമിക ജിഹാദി ഗ്രൂപ്പിന്റെ മുതിർന്ന കമാൻഡർ ബഹാ അബു അൽ അത്തായും ഭാര്യയും കൊല്ലപ്പെട്ടു. ഇതിനു പകരം വീട്ടാനാണ് ജിഹാദി ഗ്രൂപ്പ് റോക്കറ്റ് ആക്രമണങ്ങൾ ആരംഭിച്ചത്.
ഇസ്രയേലിൽ നേരത്തേ നടത്തിയ പല റോക്കറ്റ് ആക്രമണങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച അൽ അത്താ കൂടുതൽ ആക്രമണങ്ങൾക്കു പദ്ധതിയിടുന്നതായി വിവരം കിട്ടിയതിനെത്തുടർന്നാണ് അയാളെ വകവരുത്തിയതെന്ന് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഗാസാ അതിർത്തിക്കു സമീപം ഇസ്രയേൽ പീരങ്കികൾ സ്ഥാപിച്ചിരിക്കുകയാണ്. ഗോലാനി ബ്രിഗേഡിലെ സൈനികരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
സംഘർഷം മുന്നോട്ടു കൊണ്ടുപോകാൻ ഇസ്രയേലിനു പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. എന്നാൽ, ഇസ്രയേലിനു നേർക്ക് കൂടുതൽ ആക്രമണമുണ്ടായാൽ നോക്കിയിരിക്കില്ല. ഇതുവരെ ജിഹാദി ഗ്രൂപ്പിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു മാത്രമാണ് ആക്രമണം നടത്തിയത്. അവരുടെ റോക്കറ്റ് നിർമാണകേന്ദ്രങ്ങൾ തകർത്തു.
ഗാസ ഭരിക്കുന്ന ഹമാസ് ഇതുവരെ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. ഹമാസ് കൂടി രംഗത്തുവന്നാൽ പോരാട്ടം കനക്കും. ഇതിനിടെ സംഘർഷം അവസാനിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് യുഎൻ ദൂതൻ നിക്കോളായ് മെഡ്നോവ് കയ്റോയിലെത്തിയിട്ടുണ്ട്. ഇതിനു മുന്പു നടന്ന പല പോരാട്ടങ്ങളും അവസാനിപ്പിച്ചത് കയ്റോയുടെ മധ്യസ്ഥതയിലാണ്.
ഇസ്രേലി ആക്രമണം: ഗാസയിൽ മരണം 24
12:29 AM Nov 14, 2019 | Deepika.com