ന്യൂഡൽഹി: സാന്പത്തിക വളർച്ച കുറയുന്നതിനിടെ ചില്ലറ വിലക്കയറ്റം പിടിവിട്ട് കുതിക്കുന്നു. ഉപഭോക്തൃവിലസൂചിക (സിപിഐ) ആധാരമാക്കിയുള്ള ചില്ലറ വിലക്കയറ്റം 4.62 ശതമാനത്തിലേക്കു കയറി. 16 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. തലേമാസം 3.99 ശതമാനം മാത്രമായിരുന്നു.
റിസർവ് ബാങ്കിന്റെ പ്രവചനം മറികടന്നാണു ചില്ലറവിലകൾ കുതിക്കുന്നത്. ഒക്ടോബർ-മാർച്ചിൽ 3.5-3.7 ശതമാനം തോതിലാകും ചില്ലറ വിലക്കയറ്റം എന്നാണു കഴിഞ്ഞമാസത്തെ പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് പറയുന്നത്. റിസർവ് ബാങ്കിനു പാർലമെന്റ് നൽകിയിട്ടുള്ള നിർദേശം ചില്ലറ വിലക്കയറ്റം നാലു ശതമാനത്തിലധികമാകാതെ നോക്കണമെന്നാണ്. ഈ പരിധി കടന്നു എന്നത് ഗൗരവമേറിയ വിഷയമാണ്.
ഭക്ഷ്യവിലക്കയറ്റം 7.89 ശതമാനത്തിലേക്കാണു കുതിച്ചത്. സെപ്റ്റംബറിൽ 5.11 ശതമാനവും ഓഗസ്റ്റിൽ 2.99 ശതമാനവുമായിരുന്നു ഭക്ഷ്യവിലക്കയറ്റം. പച്ചക്കറികളുടെ വിലക്കയറ്റമാണ് റിക്കാർഡായത്. 5.4 ശതമാനത്തിൽനിന്ന് 26.1 ശതമാനത്തിലേക്ക് പച്ചക്കറി വില ഒറ്റമാസംകൊണ്ട് ഉയർന്നു. പഴങ്ങളുടെ വിലക്കയറ്റം 0.83 ശതമാനത്തിൽനിന്ന് 4.08 ശതമാനമായി.
അടുത്ത മാർച്ച് വരെ ചില്ലറ വിലക്കയറ്റം നാലു ശതമാനത്തിനു മുകളിലായിരിക്കുമെന്നു നിരീക്ഷകർ കരുതുന്നു. കാലവർഷം അവസാനഘട്ടത്തിൽ രൂക്ഷമായത് ഒട്ടേറെ വിളകളുടെ നാശത്തിനു വഴിതെളിച്ചു. പല ഖാരിഫ് വിളകളും പച്ചക്കറിയുമൊക്കെ ഇതുമൂലം കുറവായി. മഴ നീണ്ടതുമൂലം ശീതകാല കൃഷി തുടങ്ങാൻ വൈകുകയും ചെയ്തു. ഇതെല്ലാം ഭക്ഷ്യവിലയിൽ ഇനിയും കയറ്റത്തിനു കാരണമാകും.
വഴിമുട്ടി ആർബിഐ
ചില്ലറ വിലക്കയറ്റം അപ്രതീക്ഷിതമായി കുതിച്ചുയർന്നതു റിസർവ് ബാങ്കിനെ പ്രതിസന്ധിയിലാക്കും. രാജ്യത്തു സാന്പത്തിക വളർച്ച അഞ്ചുശതമാനത്തിനു താഴോട്ടു വീണിരിക്കുന്നു. സെപ്റ്റംബർ മുതൽ വ്യവസായ ഉത്പാദനം കുറയുകയാണ്. വാഹന വില്പന സാന്പത്തികവർഷത്തിന്റെ ആദ്യ പകുതിയിൽ 24 ശതമാനം കുറഞ്ഞു. ഇവയ്ക്കു പരിഹാരം പലിശ കുറയ്ക്കലാണ്.
ഇക്കൊല്ലം ഇതിനകം 1.35 ശതമാനം കണ്ട് പലിശ (റീപോ നിരക്ക്) കുറച്ചു. മാർച്ചിനകം അരശതമാനംകൂടി കുറയ്ക്കുമെന്നാണു പലരും പ്രതീക്ഷിക്കുന്നത്. അതിനിടെ ചില്ലറ വിലക്കയറ്റം കടിഞ്ഞാൺ പൊട്ടിച്ചു പായുന്നതു റിസർവ് ബാങ്കിന്റെ വഴി മുടക്കുന്നു. പലിശ നിരക്ക് കുറച്ചാൽ വിലക്കയറ്റം വർധിക്കുമെന്നാണു വിലയിരുത്തൽ. വളർച്ച കൂട്ടാൻ പലിശ കുറയ്ക്കാതെ പറ്റുകയുമില്ല.
സാധനങ്ങളുടെ ക്ഷാമം മൂലമുള്ള ചില്ലറവിലക്കയറ്റത്തിനു പരിഹാരം സാധനങ്ങളുടെ ലഭ്യത കൂട്ടുകയാണ്. എന്നാൽ, അതു സർക്കാരാണു ചെയ്യേണ്ടത്. ഒരുലക്ഷം ടൺ സവാള ഇറക്കുമതി ചെയ്തു നാളെ വിപണയിലെത്തിക്കുമെന്നു സർക്കാർ പറയുന്നു. മറ്റു കുറേ കാർഷികോത്പന്നങ്ങൾകൂടി ഇറക്കുമതി ചെയ്താലേ വിലകൾ പിടിച്ചുനിർത്താനാവൂ.
കടിഞ്ഞാൺ പൊട്ടിച്ച് ചില്ലറ വിലക്കയറ്റം
11:58 PM Nov 13, 2019 | Deepika.com