മുംബൈ: ഇന്ത്യൻ സന്പദ്ഘടനയെകുറിച്ചുള്ള ആശങ്ക രൂപയ്ക്കു കനത്തപ്രഹരമായി. ഡോളർ 72 രൂപയ്ക്കു മുകളിലായി. ഓഹരികളും തളർന്നു. ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കൂടുതലായത് കന്പോളങ്ങളെ ഇന്നും ഉലയ്ക്കുമെന്നു കരുതുന്നു.
ഒക്ടോബറിലെ വ്യവസായ ഉത്പാദന സൂചിക 4.3 ശതമാനം ചുരുങ്ങിയത് സാന്പത്തിക (ജിഡിപി) വളർച്ചയെപ്പറ്റി ആശങ്ക വളർത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടക്കം പ്രമുഖ സ്ഥാപനങ്ങൾ ഈ സാന്പത്തിക വർഷം ജിഡിപി വളർച്ച അഞ്ചുശതമാനത്തിൽ ഒതുങ്ങുമെന്നു പ്രവചിച്ചു. സെപ്റ്റംബറിലവസാനിച്ച ത്രൈമാസം 4.2 ശതമാനം വളർച്ചയേ അവയെല്ലാം പ്രവചിക്കുന്നുള്ളു.
ഈ സാഹചര്യത്തിൽ ഓഹരികൾ ഇന്നലെ ഗണ്യമായി താണു. 386 പോയിന്റ് കയറിയിറങ്ങിയ സെൻസെക്സ് ഒടുവിൽ 229.02 പോയിന്റ് (0.57 ശതമാനം) നഷ്ടത്തിൽ 40,116.06 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 73 പോയിന്റ് (0.61 ശതമാനം) താണ് 11,840.45-ൽ അവസാനിച്ചു.യെസ് ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്ക് ഓഹരികൾക്കാണു വലിയ തളർച്ച ഉണ്ടായത്.
ഡോളർ നിരക്ക് 63 പൈസ വർധിച്ച് 72.09 രൂപയായി. കഴിഞ്ഞ മൂന്നു വ്യാപാര ദിവസംകൊണ്ട് ഡോളറിന് ഒരു രൂപയിലധികം കയറി.
രൂപയുടെ ദൗർബല്യം കുറച്ചുനാൾകൂടി തുടരുമെന്നാണു നിരീക്ഷകർ കരുതുന്നത്. രൂപ അല്പം കൂടി താഴുന്നതിൽ സർക്കാരിനും എതിർപ്പില്ല. കയറ്റുമതിക്ക് ദുർബല രൂപ സഹായമാണത്രെ.
വളർച്ചക്കുറവിൽ രൂപയും ഓഹരികളും
11:58 PM Nov 13, 2019 | Deepika.com