ലണ്ടൻ: വോഡഫോൺ ഇന്ത്യയിൽനിന്നു പിന്മാറുമോ എന്ന ചോദ്യം ഉയരുന്നു. സർക്കാരിൽ നിന്ന് അനുകൂല നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ഇന്ത്യയിൽ തുടരാൻ താൽപര്യമില്ലെന്നാണ് വോഡഫോൺ മാനേജ്മെന്റ് സൂചിപ്പിക്കുന്നത്.
ഉയർന്ന നികുതി, വലിയ ലൈസൻസ് ഫീസ് തുടങ്ങിയവ ടെലികോം മേഖലയിലെ ലാഭകരമായ പ്രവർത്തനത്തിനു തടസമാണെന്നു ബ്രിട്ടനിലെ മാതൃകന്പനി വിലയിരുത്തുന്നു. ഭീമമായ ബാധ്യത വരുത്തിയ സുപ്രീംകോടതി വിധി ഇതിനു പുറമെയാണ്. ഈ വിധിമൂലമുള്ള അധിക ബാധ്യത മാതൃകന്പനിക്ക് 190 കോടി യൂറോ (15,000 കോടി രൂപ)യുടെ അർധവാർഷിക നഷ്ടത്തിനു വഴിതെളിച്ചു.
ഇന്ത്യയിൽ കുമാർ മംഗളം ബിർളയുമായി ചേർന്ന് വോഡഫോൺ ഐഡിയ എന്ന മൊബൈൽ ടെലികോം കന്പനി നിലവിലുണ്ട്. മൊത്തം മൊബൈൽ വരിക്കാലിൽ 30 ശതമാനത്തോളം ഈ കന്പനിക്കുണ്ട്.
സ്പെക്ട്രം ചാർജ് അടയ്ക്കൽ രണ്ടു വർഷം മോറട്ടോറിയം നൽകുക, ലൈസൻസ് ഫീസ് താഴ്ത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ബാധ്യതയിൽ പലിശയും പിഴയും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ വോഡഫോൺ ഐഡിയ ഗവൺമെന്റിനു സമർപ്പിച്ചിട്ടുണ്ട്. ലോകത്തിൽ രണ്ടാമത്തെ വലിയ മൊബൈൽ കന്പനിയാണു വോഡഫോൺ. ഇന്ത്യയിൽ റിലയൻസ് ജിയോയിൽ നിന്നുള്ള മത്സരവും ഉയർന്ന സ്പെക്ട്രം ഫീസും ലൈസൻസ് ഫീസുമാണ് അവരെ തളർത്തുന്നത്.
പിന്മാറ്റം ആലോചിച്ചു വോഡഫോൺ
11:01 PM Nov 12, 2019 | Deepika.com