തിരുവനന്തപുരം: ഇടുക്കി, വയനാട്, കാസർഗോഡ് ഉൾപ്പെടെ നാലു ജില്ലകളിൽ എയർസ്ട്രിപ്പ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ . അതിന്റെ പ്രായോഗികതലത്തിലേക്കു കടക്കുന്നതേയുള്ളു. ശബരിമല തീർഥാടകർക്കുമാത്രമല്ല, തിരുവല്ല, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും നിർദിഷ്ട ശബരിമല വിമാനത്താവളം പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും ഗണ്യമായ വർധനയുണ്ട്. അതുകൊണ്ടുതന്നെ പുതിയ വിമാനത്താവളം നിലവിലുള്ളവയെ ബാധിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കണ്ണൂർ വിമാനത്താവളത്തിൽ പ്രതീക്ഷിച്ച നിലയിൽ യാത്രക്കാർ കൂടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദപരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മഴക്കാലത്ത് താമരശേരി ചുരം റോഡ് തകരാറാവുന്നതിനാൽ വയനാട്ടിലേക്കുള്ള ഗതാഗതം തടസപ്പെടുന്നത് പതിവായിട്ടുണ്ട്. ഇതു പരിഹരിക്കാൻ വയനാട്ടിലേക്കു ബദൽപാത നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുരങ്കപാതയായിരിക്കും ഇത്. കണ്ണൂർനിന്ന് വയനാട്ടിലേക്ക് മറ്റൊരു പാത നിർമിക്കാനുള്ള നിർദേശവും സർക്കാരിന്റെ മുന്നിലുണ്ട്. വയനാട് റോഡ് വികസനം ഈ രീതിയിൽ വന്നാൽ വിനോദസഞ്ചാരവും വലിയതോതിൽ വളരും. തീരദേശ, മലയോരഹൈവേകളുടെ നിർമാണം പുരോഗമിക്കുകയാണ്. അടുത്തവർഷം ഇവ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ഇപ്പോഴത്തെ മഴ കഴിഞ്ഞാൽ ഡിസംബർ മുതൽ മേയ് വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ നല്ലരീതിയിൽ തീർത്ത് പൂർവസ്ഥിതിയിലാക്കും.
കോവളം- ബേക്കൽ ദേശീയജലപാതയിലൂടെ അടുത്തവർഷം സഞ്ചരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് 25-30 കിലോമീറ്റർ ഇടവിട്ട് ഒരു ടൂറിസ്റ്റ് കേന്ദ്രം ഉണ്ടാവും. അവിടെ പ്രാദേശിക കലാരൂപങ്ങളും നാടൻ ഭക്ഷണവും മറ്റും ആസ്വദിക്കാനാവും. പ്രാദേശികസംരംഭങ്ങളെ ഇത് പ്രോത്സാഹിപ്പിക്കും. കൊച്ചി വാട്ടർമെട്രോ അന്താരാഷ്ട്ര നിലവാരത്തിലാണു നിർമിക്കാൻ ശ്രമിക്കുന്നത്.
തലശേരി- മൈസൂർ റെയിൽപ്പാത യാഥാർഥ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കർണാടകവുമായി ഇതേപ്പറ്റി ചർച്ച നടന്നുവരികയാണ്. ചില പ്രശ്നങ്ങൾ ബാക്കിയുണ്ട്. അതും പരിഹരിക്കാൻ കഴിയും എന്ന പ്രതീക്ഷിക്കുന്നു.
കാസർഡോഡ്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽപ്പാതയ്ക്ക് പണം ഒരു തടസമാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. 66.000 കോടി രൂപയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.
കാസർഗോഡ് മുതൽ തിരൂർ വരെ ഈ പാത സമാന്തരമായാണ് പോകുന്നത്. തിരൂർ മുതൽ പാത വ്യതിചലിച്ച് പോകും. അത് പുതിയ കേന്ദ്രങ്ങൾ വികസിക്കുന്നതിന് ഇടയാക്കും. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ സമഗ്രമായ പുനരധിവാസപദ്ധതികൾ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാനസൗകര്യവികസനം പൊതുവളർച്ചയുടെ ഏറ്റവും വലിയ ഘടകമാണ്. സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യവികസനം ആഗ്രഹിച്ച രീതിയിൽ നടപ്പിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലു ജില്ലകളിൽ എയർസ്ട്രിപ്പ് പരിഗണനയിൽ
11:01 PM Nov 12, 2019 | Deepika.com