ന്യൂഡൽഹി: സാന്പത്തികരംഗത്തെ തളർച്ച വ്യക്തമാക്കിക്കൊണ്ട് സെപ്റ്റംബറിൽ വ്യവസായ ഉത്പാദനം 4.3 ശതമാനം കുറഞ്ഞു. തുടർച്ചയായ രണ്ടാം മാസമാണ് ഐഐപി (വ്യവസായ ഉത്പാദന സൂചിക) ചുരുങ്ങുന്നത്. ഓഗസ്റ്റിൽ 1.1 ശതമാനം കുറഞ്ഞിരുന്നു. ഏഴു വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയാണിത്.
തലേ സെപ്റ്റംബറിൽ 4.6 ശതമാനം വ്യവസായ ഉത്പാദന വളർച്ച ഉണ്ടായ സ്ഥാനത്താണ് ഇത്തവണ തന്നെയുള്ള വീഴ്ച. ഇതോടെ ഏപ്രിൽ-സെപ്റ്റംബറിലെ വളർച്ച 1.3 ശതമാനമായി താണു.
ഈ മാസം 29-ന് രണ്ടാം ത്രൈമാസത്തിലെ സാന്പത്തിക (ജിഡിപി) വളർച്ചക്കണക്ക് പുറത്തുവരും. ജൂണിലവസാനിച്ച ത്രൈമാസത്തിൽ അഞ്ചു ശതമാനം വളർച്ചയേ ജിഡിപിയിൽ ഉണ്ടായിരുന്നുള്ളൂ. ആറു വർഷത്തെ ഏറ്റവും താണ നിലയിലായിരുന്നു അത്. സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസത്തെ കണക്കും ആശാവഹമാകില്ലെന്നാണു സൂചനകൾ.
ജിഡിപി വളർച്ച അഞ്ചു ശതമാനത്തിലും താഴെയാകുമെന്നു പല നിരീക്ഷകരും അഭിപ്രായപ്പെട്ടു കഴിഞ്ഞു. വ്യവസായമേഖല ഗണ്യമായി ചുരുങ്ങി എന്നത് ജിഡിപി വളർച്ചയെ സാരമായി ബാധിക്കും.
ഫാക്ടറി ഉത്പാദനം സെപ്റ്റംബറിൽ 3.9 ശതമാനം കുറഞ്ഞു. തലേ സെപ്റ്റംബറിൽ 4.8 ശതമാനം വളർന്നതാണ്.
ഊർജോത്പാദനം 8.2 ശതമാനം വളർച്ചയിൽനിന്ന് 2.6 ശതമാനം ചുരുങ്ങലിലേക്ക് പതിച്ചു. തലേ വർഷം സെപ്റ്റംബറിൽ 0.1 ശതമാനം വളർന്ന ഖനനം ഇത്തവണ 8.5 ശതമാനം ചുരുങ്ങി.
മൂലധനസാമഗ്രികളുടെ (കാപ്പിറ്റൽ ഗുഡ്സ്) ഉത്പാദനം 20.7 ശതമാനമാണ് ഇടിഞ്ഞത്. പുതിയ മൂലധനനിക്ഷേപം വഴി ഫാക്ടറികളും മറ്റും നിർമിക്കുന്നതു കുത്തനേ ഇടിഞ്ഞുവെന്നാണ് ഇതിന്റെ അർഥം.
വ്യവസായ മേഖലയിൽ ആത്മവിശ്വാസം കുറഞ്ഞു എന്ന സർവേ ഫലം പുറത്തുവന്നതിനു പിന്നാലെയാണു വ്യവസായ ഉത്പാദനം ഇടിഞ്ഞെന്ന കണക്കു വന്നത്. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻസിഎഇആർ) നടത്തിയ ബിസിനസ് കോൺഫിഡൻസ് സർവേ 15.3 ശതമാനം താഴ്ചയാണു കാണിച്ചത്. ജൂലൈ ത്രൈമാസത്തെ അപേക്ഷിച്ച് 15.3 ശതമാനം താണു 103.1 ആണ് ഒക്ടോബർ ത്രൈമാസത്തിലെ ബിസിനസ് കോൺഫിഡൻസ് സൂചിക. 2013 ഒക്ടോബറിലെ 100.4 മാത്രമാണ് ഇതിലും കുറഞ്ഞ ബിസിനസ് കോൺഫിഡൻസ് സൂചിക രേഖപ്പെടുത്തിയിട്ടുണ്ട്.
റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് പ്രതീക്ഷ "സുസ്ഥിര'ത്തിൽനിന്ന് താഴോട്ട് (നെഗറ്റീവ്) എന്നാക്കിയിരുന്നു. ഇന്ത്യയുടെ 2019-20 ലെ ജിഡിപി വളർച്ച 5.8 ശതമാനമേ ഉണ്ടാകൂ എന്നും അവർ പറഞ്ഞു. ജാപ്പനീസ് നിക്ഷേപ ബാങ്ക് നോമുറ ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ 4.9 ശതമാനത്തിലേക്കും താഴ്ത്തിയിരുന്നു.
വ്യവസായോത്പാദനം സെപ്റ്റംബറിൽ രണ്ടു ശതമാനം കുറയുമെന്നാണു റോയിട്ടേഴ്സ് ഏജൻസി നടത്തിയ സർവേയിൽ വന്ന നിഗമനം. എന്നാൽ അതിനേക്കാൾ വളരെക്കൂടുതൽ ചുരുങ്ങി എന്നുള്ളത് സാന്പത്തിക ദുരവസ്ഥയെ കാണിക്കുന്നു. വളർച്ചയ്ക്കു പകരം തളർച്ചയായത് പലിശനിരക്ക് ഇനിയും കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കും.
വ്യവസായ ഉത്പാദനം കുത്തനേ ഇടിഞ്ഞു
12:15 AM Nov 12, 2019 | Deepika.com