ന്യൂഡൽഹി: ആർസിഇപി കരാറിൽനിന്നു പിന്മാറിയതിനു പിന്നാലെ ഇന്ത്യ-ചൈന ബിസിനസ് ഫോറം മീറ്റിംഗ് മുടക്കി ഇന്ത്യ. ഫോറത്തിന്റെ എട്ടാം വാർഷിക സമ്മേളനം ഇവിടെ നാളെയും മറ്റന്നാളും നടക്കേണ്ടതായിരുന്നു. അതിനു വരാൻ താത്പര്യമെടുത്ത എഴുപതംഗ ചൈനീസ് സംഘത്തിന് ഇന്ത്യ വീസ നല്കിയില്ല.
ഇന്റർനാഷണൽ ബിസിനസ് ലിങ്കേജ് ഫോറം (ഐബിഎൽഎഫ്) ആണ് ഇതിന്റെ മുഖ്യ സംഘാടകർ. വ്യവസായ സംഘടനയായ ഫിക്കിയുമായി ചേർന്നാണ് ഇവർ ഫോറം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. 2017-ൽ കർണാടകത്തിലും കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലുമായിരുന്നു സമ്മേളനം. ഇത്തവണ ഡൽഹിയിലെ സമ്മേളനത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുഖ്യാതിഥി ആകുമെന്നു പറഞ്ഞിരുന്നു. ഗവൺമെന്റിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യനും നീതി ആയോഗ് അംഗങ്ങളും സംബന്ധിക്കും എന്നും അറിയിച്ചിരുന്നു.
ചൈനീസ് സംഘത്തിന്റെ വീസ അപേക്ഷയിൽ തീരുമാനം വൈകിയതിനെത്തുടർന്നു ബന്ധപ്പെട്ടപ്പോൾ ആഭ്യന്തരമന്ത്രാലയം അനുവദിച്ചില്ലെന്ന മറുപടി വിദേശകാര്യമന്ത്രാലയം നല്കി. തുടർന്നു പരിപാടി മാറ്റിവച്ചതായി ഐബിഎൽഎഫ് അറിയിച്ചു.
ചൈനയുടെ ഉത്സാഹത്തിൽ രൂപംകൊടുത്ത ആർസിഇപി കരാറിൽനിന്ന് അവസാന നിമിഷമാണ് ഇന്ത്യ പിൻവാങ്ങിയത്. ചെന്നൈക്കു സമീപം മഹാബലിപുരത്തു നടന്ന ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ആർസിഇപിയിൽ ചേരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെമേൽ സമ്മർദം ചെലുത്തിയിരുന്നു.
ഇന്ത്യ-ചൈന ബിസിനസ് ഫോറം യോഗം മാറ്റി
12:15 AM Nov 12, 2019 | Deepika.com