ലാപാസ്: ലാറ്റിൻ അമേരിക്കയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തനായ നേതാവും ബൊളീവിയൻ പ്രസിഡന്റുമായ ഇവോ മൊറാലസ് രാജിവച്ചു. തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടത്തിയാണ് മൊറാലസ് നാലാംതവണയും അധികാരം പിടിച്ചതെന്ന് ആരോപിച്ച് പ്രതിപക്ഷം നാളുകളായി സമരത്തിലായിരുന്നു. തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് റിപ്പോർട്ടു നൽകിയതിനെത്തുടർന്നു പുതിയ തെരഞ്ഞെടുപ്പു നടത്താമെന്ന് ഞായറാഴ്ച മൊറാലസ് പ്രഖ്യാപിച്ചെങ്കിലും പ്രതിസന്ധി ഒഴിവായില്ല.
പ്രസിഡന്റ് രാജിവയ്ക്കണമെന്നു സൈനിക മേധാവി ജനറൽ വില്യംസ് കലിമാൻ ടിവിയിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടതിനെത്തുടർന്നു ഗത്യന്തരമില്ലാതെ ഇന്നലെ മൊറാലസ് രാജി സമർപ്പിക്കുകയായിരുന്നു. ഇത് അട്ടിമറിയാണെന്ന് മൊറാലസ് അനുകൂലികളും ഏകാധിപത്യത്തിന് അന്ത്യമായെന്ന് എതിരാളികളും പറഞ്ഞു. ഇതിനിടെ മൊറാലസ് ഭരണകൂടത്തിലെ മന്ത്രിമാരും എംപിമാരും ഉൾപ്പെടെ 20 പേർ മെക്സിക്കോയിൽ അഭയത്തിനു ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. മൊറാലസിന് അഭയം നൽകാമെന്ന് മെക്സിക്കോ വാഗ്ദാനം ചെയ്തു.
മൊറാലസിന്റെ രാജിയെത്തുടർന്നുള്ള ഭരണപ്രതിസന്ധി എങ്ങനെ തരണം ചെയ്യാമെന്നതാണ് ഇപ്പോഴത്തെ പ്രധാനവിഷയം. വൈസ് പ്രസിഡന്റ് അൽവാരോ ഗാർസ്യയും സെനറ്റ് പ്രസിഡന്റ് അഡ്രിയാന സൽവറ്റിയെറായും രാജിവച്ചു. ബൊളീവിയൻ സുപ്രീം ഇലക്ടറൽ ട്രൈബ്യൂണൽ മേധാവിയും രാജിവച്ചു. ഇടക്കാല നേതാവിനെ തെരഞ്ഞെടുക്കുന്നതിനും തെരഞ്ഞെടുപ്പു നടത്തുന്നതിനും മറ്റുമായി എംപിമാരുടെ സമ്മേളനം ഉടൻ ചേരും. മൊറാലസ് ഇന്നലെ ലാപാസിൽ നിന്ന് സ്വന്തം സ്റ്റേറ്റായ കൊച്ചാംബയിലെ കിമോറിലേക്കു പോയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു.
ബൊളീവിയൻ പാർലമെന്റിനു രാജിക്കത്ത് അയച്ചശേഷം അറുപതുകാരനായ സോഷ്യലിസ്റ്റ് നേതാവ് ടിവിയിൽ പ്രത്യക്ഷപ്പെട്ടുപറഞ്ഞത് രാജ്യനന്മയെക്കരുതിയാണു രാജിയെന്നാണ്. ഇരുണ്ട ശക്തികൾ ജനാധിപത്യത്തെ കൊല ചെയ്തെന്നും മൊറാലസ് ആരോപിച്ചു. പതിനാലു വർഷത്തോളം അധികാരത്തിലിരുന്ന തനിക്ക് എതിരേ നിയമവിരുദ്ധമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്നും കൊച്ചാംബയിലെ തന്റെ വസതിക്കു നേരേ ആക്രമണം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വാറന്റ് പുറപ്പെടുവിച്ചെന്ന ആരോപണം പച്ചക്കള്ളമാണെന്നു പോലീസ് പറഞ്ഞു. ലാപാസിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനു വെളിയിൽ കാവൽനിന്ന പോലീസുകാർ ശനിയാഴ്ച കാവൽ ഉപേക്ഷിച്ച് ബാരക്കുകളിലേക്ക് മടങ്ങിയ സംഭവം ഉണ്ടായി. മൊറാലസിന്റെ രാജിപ്രഖ്യാപനത്തെത്തുടർന്ന് ലാപാസിലും ഇതര നഗരങ്ങളിലും ജനം ആഹ്ലാദ പ്രകടനം നടത്തി.
മൊറാലസിനെ താഴെയിറക്കാൻ സഹായിച്ച ജനങ്ങളോട് കഴിഞ്ഞമാസത്തെ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് കാർലോസ് മെസാ നന്ദി പറഞ്ഞു.
സോഷ്യലിസ്റ്റ് നേതാവിന്റെ പതനം ലാറ്റിൻ അമേരിക്കയിലെ ഇടതുപക്ഷപ്രസ്ഥാനത്തിനു ഞെട്ടലുണ്ടാക്കി. മെക്സിക്കൻ, ക്യൂബൻ ഭരണാധികാരികൾ മൊറാലസിന് എതിരേ നടന്ന അട്ടിമറിയെ അപലപിച്ചു.
ബൊളീവിയയിലെ ആദ്യ തദ്ദേശ വംശീയ നേതാവായ മൊറാലസ് 2006മുതൽ നേതൃത്വത്തിലുണ്ട്. 2016ലെ ഹിതപരിശോധനാഫല പ്രകാരം ഒരാൾക്ക് രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റ് പദം വഹിക്കാനാവില്ല. എന്നാൽ മൊറാലസിന്റെ പാർട്ടിക്കാർ ഭരണഘടനാ കോടതിയുടെ സഹായത്തോടെ ഈ നിയമം അട്ടിമറിക്കുകയായിരുന്നു.
ബൊളീവിയൻ പ്രസിഡന്റ് മൊറാലസ് രാജിവച്ചു
12:01 AM Nov 12, 2019 | Deepika.com