ടെഹ്റാൻ: ബുഷേറിൽ രണ്ടാമത് ഒരു ആണവനിലയത്തിന്റെ നിർമാണത്തിനു തുടക്കം കുറിച്ചെന്ന് ഇറാൻ അറിയിച്ചു. റഷ്യൻ സാങ്കേതിക സഹായത്തോടെ 2011ൽ ഇവിടെ നിർമിച്ച ആണവനിലയത്തിനു പുറമേയാണിത്.
മൂന്നാമതൊരു നിലയം കൂടി നിർമിക്കാൻ പദ്ധതിയുണ്ടെന്നും ഇറാൻ ടിവി റിപ്പോർട്ടിൽ പറഞ്ഞു. ഒാരോ ആണവനിലയവും വൈദ്യുതി ഉത്പാദനം മെച്ചപ്പെടുത്തുമെന്ന് ആണവോർജവ വകുപ്പ് മേധാവി അലി അക്ബർസലേഹി ചൂണ്ടിക്കാട്ടി.110ലക്ഷം വീപ്പ എണ്ണയുടെ ഉപഭോഗം കുറയ്ക്കാൻ ഒരു നിലയത്തിനു കഴിയും.
ഫോർഡോ ഭൂഗർഭ ആണവനിലയത്തിൽ യുറേനിയം സന്പൂഷ്ടീകരണം പുനരാരംഭിച്ചതായി നേരത്തെ ഇറാൻ വ്യക്തമാക്കിയിരുന്നു. ഇറാനും വൻശക്തികളും ചേർന്ന് ഒപ്പുവച്ച ആണവക്കരാർ പ്രകാരം വെട്ടിച്ചുരുക്കിയ ആണവ പദ്ധതികളാണ് ഒന്നൊന്നായി പുനരാരംഭിക്കുന്നത്. യുഎസ് കരാറിൽനിന്ന് ഏകപക്ഷീയമായി പിൻവാങ്ങുകയും ഇറാന്റെ എണ്ണവില്പനയ്ക്ക് തടസംനിൽക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പദ്ധതികൾ പുനരാരംഭിക്കുന്നത്.
ഇറാൻ പുതിയ ആണവ നിലയം നിർമിക്കുന്നു
12:11 AM Nov 11, 2019 | Deepika.com