സിഡ്നി: കിഴക്കൻ ഓസ്ട്രേലിയയിൽ പടരുന്ന കാട്ടുതീകൾ രണ്ടു പേരുടെ ജീവനെടുത്തു. ഏഴു പേരെ കാണാനില്ല. ആയിരക്കണക്കിനു പേരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി. 150 ഭവനങ്ങൾ ചാന്പലായി. 30 പേർക്കു പരിക്കേറ്റു.
ന്യൂ സൗത്ത് വെയ്ൽസ്, ക്വീൻസ്ലാൻഡ് സംസ്ഥാനങ്ങളാണ് കാട്ടുതീകൾ നേരിടുന്നത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം കൂടിയേക്കും.
വെള്ളിയാഴ്ച അപ്രതീക്ഷിതമായി നൂറോളം കാട്ടുതീകളാണ് ഉണ്ടായത്. 17 എണ്ണം നിയന്ത്രിക്കാൻ കഴിയാത്തവിധം ശക്തിയുള്ളതായിരുന്നു. ആയിരം ചതുരശ്ര കിലോമീറ്റർ മേഖലയിൽ പടർന്നു. ന്യൂ സൗത്ത് വെയ്ൽസിലാണ് കൂടുതൽ നാശനഷ്ടങ്ങൾ.
വെള്ളം ചീറ്റിക്കുന്ന വിമാനങ്ങളും ഹെലികോപ്റ്ററും ഉപയോഗിച്ച് ആയിരത്തിലധികം അഗ്നിമസേനാംഗങ്ങൾ തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. ശനിയാഴ്ച കാറ്റിന്റെ ശക്തി കുറഞ്ഞത് പല സ്ഥലങ്ങളിലും തീ നിയന്ത്രണവിധേയമാക്കാൻ സഹായിച്ചു. വേണ്ടിവന്നാൽ സൈന്യത്തെ രംഗത്തിറക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാരണങ്ങളാൽ ഈ സീസണിൽ കൂടുതൽ കാട്ടുതീകൾ ഉണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നല്കി.
കാട്ടുതീ: ഓസ്ട്രേലിയയിൽ രണ്ടു മരണം
02:00 AM Nov 10, 2019 | Deepika.com