വാഷിംഗ്ടൺ ഡിസി: ബിസിനസ്, രാഷ്ട്രീയ താത്പര്യങ്ങൾക്കായി സ്വന്തം ജീവകാരുണ്യസ്ഥാപനത്തെ ദുരുപയോഗിച്ചെന്ന കേസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ പിഴ. ട്രംപ് 20 ലക്ഷം ഡോളർ എട്ടു ജീവകാരുണ്യ സ്ഥാപനങ്ങൾക്കു വീതിച്ചു നല്കാൻ മാൻഹാട്ടൻ സുപ്രീംകോടതി ജഡ്ജി സാലിയാൻ സ്കാർപുള്ള ഉത്തരവിട്ടു.
ട്രംപ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തെ ദുരുപയോഗിച്ചുവെന്ന് ആരോപിച്ച് ന്യൂയോർക്ക് സംസ്ഥാനത്തെ അറ്റോർണി ജനറൽ ആണ് പ്രസിഡന്റിനെതിരേ കേസെടുത്തത്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്ത് ഈ സംഘടനയെ ട്രംപിന്റെ നേട്ടത്തിനായി ഉപയോഗിച്ചുവെന്നതടക്കം ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു.
കേസ് അവസാനിപ്പിക്കാൻ ട്രംപിന്റെ അഭിഭാഷകരും അറ്റോർണി ജനറലിന്റെ ഓഫീസും കഴിഞ്ഞമാസം ഒത്തുതീർപ്പിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ട്രംപ് നേരിട്ടു സമ്മതിച്ചു. ട്രംപിന്റെ ആറടി ഉയരമുള്ള ഛായാചിത്രം വരയ്ക്കാൻ സംഘടനയുടെ 10,000 ഡോളർ വകമാറ്റിയതടക്കം ഇതിൽ ഉൾപ്പെടുന്നു.
സ്ഥാപനത്തിൽ അവശേഷിക്കുന്ന 17 ലക്ഷം ഡോളർ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മറ്റു ജീവകാരുണ്യ സംഘടനകൾക്ക് വീതിച്ചു നല്കാമെന്നും അറിയിച്ചു.
വ്യാഴാഴ്ചയാണ് ഒത്തുതീർപ്പു ധാരണ പുറത്തായത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഒരിക്കലും ഒത്തുതീർപ്പിനു വഴങ്ങില്ലെന്നും ട്രംപ് മുന്പു പറഞ്ഞിരുന്നതാണ്.
അതേസമയം, തെരഞ്ഞെടുപ്പു സമയത്ത് ജീവകാരുണ്യ സംഘടനയെ ഉപയോഗിച്ചു സമാഹരിച്ച പണം അർഹതപ്പെട്ടവർക്കുതന്നെ ട്രംപ് നല്കിയതായി കണ്ടെത്തി. ഇതിൽ കോടതി ട്രംപിനെ അഭിനന്ദിച്ചു.
കോടതിയിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് ധാരണയെ ന്യൂയോർക്ക് അറ്റോർണി രാഷ്ട്രീയ ആവശ്യങ്ങൾക്കായി തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ട്രംപ് വിധിയോടു പ്രതികരിച്ചു.
ട്രംപിന് 20 ലക്ഷം ഡോളർ പിഴ
12:14 AM Nov 09, 2019 | Deepika.com