ടെഹ്റാൻ: ഇറാൻ അതിർത്തിയിൽ കടന്ന പൈലറ്റില്ലാ വിമാനം(ഡ്രോൺ) മിസൈൽ പ്രയോഗിച്ചു വീഴ്ത്തിയെന്ന് ഇറാന്റെ ഇസ്നാ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
ഗൾഫ് തീരത്തെ ബന്ദർ ഇ മഹ്സഹാർ തുറമുഖത്തിനു സമീപമാണ് സംഭവം. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ച മെർസാദ് ഉപരിതല മിസൈൽ പ്രയോഗിച്ചാണു ഡ്രോൺ വീഴ്ത്തിയത്. മിസൈൽ ഭാഗങ്ങൾ വീണ്ടെടുത്തെന്നും സൈന്യം പരിശോധന നടത്തുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. മിസൈൽ ഏതു രാജ്യത്തിന്റേതാണെന്ന് ഇനിയും വ്യക്തമല്ല.
ഏതാനും മാസം മുന്പ് യുഎസിന്റെ ഡ്രോൺ ഇറാൻ വീഴ്ത്തിയതിനെത്തുടർന്ന് ഇറാനെതിരേ സൈനിക നടപടിക്ക് അമേരിക്ക തുനിഞ്ഞതാണ്. അന്തർദേശീയ അതിർത്തിയിലായിരുന്നു ഡ്രോണെന്ന് അമേരിക്ക അവകാശപ്പെട്ടെങ്കിലും ഇറാൻ ഇതിനെ ചോദ്യം ചെയ്തു. വൻതോതിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുമെന്ന റിപ്പോർട്ടിനെത്തുടർന്ന് ഇറാനെതിരേയുള്ള സൈനിക നടപടി അവസാന നിമിഷം പ്രസിഡന്റ് ട്രംപ് വേണ്ടെന്നു വയ്ക്കുകയായിരുന്നു.
ഇറാൻ അജ്ഞാത ഡ്രോൺ വീഴ്ത്തി
12:14 AM Nov 09, 2019 | Deepika.com