ലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ചികിത്സാർഥം ബ്രിട്ടനിലേക്കു പോകും. വിദേശയാത്രാവിലക്ക് നീക്കാൻ പിഎംഎൽ-എൻ സർക്കാരിൽ അപേക്ഷ നൽകി. അടുത്തയാഴ്ചതന്നെ ഷരീഫിനു വിദേശത്തു പോകാമെന്നാണു കരുതുന്നത്. തന്റെ പാസ്പോർട്ട് കോടതിയിലാണെന്നും അതിനാൽ ഷരീഫിനെ അനുഗമിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പുത്രി മറിയം നവാസ് പറഞ്ഞു.
രക്തത്തിലെ പ്ളേറ്റ് ലെറ്റ് കുറഞ്ഞതിനെത്തുടർന്ന് സർവീസ് ഹോസ്പിറ്റലിലായിരുന്ന നവാസിനെ കഴിഞ്ഞ ദിവസം സ്വവസതിയിലേക്കു മാറ്റിയിരുന്നു. അഴിമതിക്കേസിൽ നവാസിനും പുത്രി മറിയത്തിനും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ഷരീഫിന്റെ പത്നി കുൽസൂം കഴിഞ്ഞവർഷം തൊണ്ടയിലെ കാൻസറിനെത്തുടർന്ന് ലണ്ടനിലെ ആശുപത്രിയിലാണു മരിച്ചത്.
ഷരീഫിന്റെ അപേക്ഷ കിട്ടിയിട്ടുണ്ടന്നും വിദേശത്തു പോകുന്ന കാര്യത്തിൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുമെന്നും പാക് പഞ്ചാബ് സർക്കാർ വക്താവ് ഉസ്മാൻ ബസ്ര പറഞ്ഞു. ലാഹോറിൽ ചികിത്സിച്ചാൽ മതിയെന്ന നിലപാടിലായിരുന്നു ഷരീഫെന്നും ഹോസ്പിറ്റൽ അധികൃതരുടെയും കുടുംബാംഗങ്ങളുടെയും പ്രേരണയെത്തുടർന്നാണു വിദേശത്തു പോകാൻ സമ്മതിച്ചതെന്നും മറിയം നവാസ് പറഞ്ഞു.
നവാസ് ഷരീഫ് ചികിത്സയ്ക്കു വിദേശത്തേക്ക്
12:14 AM Nov 09, 2019 | Deepika.com