ടെഹ്റാൻ: ഇറാന്റെ നാന്റസ് ആണവ നിലയത്തിൽ പരിശോധനയ്ക്കെത്തിയ യുഎൻ വനിതാ ആണവ ഇൻസ്പെക്ടറുടെ പക്കൽ സ്ഫോടക വസ്തുവുണ്ടായിരുന്നുവെന്ന് ആരോപണം.
നാന്റസിലെ യുറേനിയം സന്പുഷ്ടീകരണ പ്ലാന്റിൽ പരിശോധനയ്ക്ക് എത്തിയ ഇവരുടെ അക്രഡിറ്റേഷൻ റദ്ദാക്കി തിരിച്ചയച്ചെന്ന് ഇറാൻ അധികൃതർ അറിയിച്ചു.
ആദ്യമായാണ് യുഎൻ ആണവോർജ ഏജൻസിയുടെ പരിശോധകയെ ഇറാൻ വിലക്കുന്നത്. സ്ഫോടന ശേഷിയുള്ള നൈട്രേറ്റാണ് ഇവരുടെ പക്കൽ കണ്ടെത്തിയതെന്ന് ഇറാൻ വിശദീകരിച്ചു.
യുഎൻ പരിശോധകയെ വിലക്കിയ വിവരം വിയന്നയിൽ ചേർന്ന ആണവോർജ ഏജൻസി യോഗത്തിൽ ഇറാന്റെ പ്രതിനിധി കാസെം ഗരിബാബ്ദി സ്ഥിരീകരിച്ചു.2015ൽ ഇറാനും വൻശക്തികളും തമ്മിൽ ഒപ്പുവച്ച ആണവക്കരാർ പ്രകാരം യുഎൻ ഇൻസ്പെക്ടർമാർക്ക് ആണവനിലയങ്ങളിൽ പരിശോധനയ്ക്ക് അവകാശമുണ്ട്. കരാറിൽനിന്ന് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയതിനെത്തുടർന്ന് ഇറാനും കരാർ വ്യവസ്ഥകളിൽനിന്നു പിന്നോട്ടു പോകുകയാണ്. യുഎൻ ഇൻസ്പെക്ടറെ വിലക്കിയ ഇറാന്റെ നടപടി അനവസരത്തിലുള്ളതും പ്രകോപനപരവുമാണെന്ന് യുഎസ് പ്രതിനിധി ജാക്കി വോൾകോട്ട് ആരോപിച്ചു.
ഇതിനിടെ, ഇറാന്റെ ഫോർഡോ ഭൂഗർഭ ആണവ നിലയത്തിലെ ആയിരത്തിലധികം സെൻട്രിഫ്യൂജ് യന്ത്രങ്ങൾ വീണ്ടും പ്രവർത്തനമാരംഭിച്ചു. യുറേനിയം സന്പുഷ്ടീകരണത്തിനുള്ള ഈ യന്ത്രങ്ങളിൽ യുറേനിയം വാതകം കടത്തിവിട്ടു. ഒബാമയുടെ കാലത്ത് ഒപ്പുവച്ച ആണവക്കരാറിലെ വ്യവസ്ഥയനുസരിച്ച് പ്രവർത്തനരഹിതമാക്കിയ യന്ത്രങ്ങളാണ് വീണ്ടും പ്രവർത്തിപ്പിച്ചത്.
യുഎൻ പരിശോധകയുടെ പക്കൽ സ്ഫോടകവസ്തു കണ്ടെത്തിയെന്ന് ഇറാൻ
12:14 AM Nov 08, 2019 | Deepika.com