കൊച്ചി: പ്രമുഖ കന്പനി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 2019-20 വർഷം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാംപാദത്തിൽ 58.75 കോടി രൂപയുടെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിലെ അറ്റാദായമായ 38.04 കോടിയേക്കാൾ 54.4 ശതമാനത്തിന്റെ വർധനയാണു രേഖപ്പെടുത്തിയത്. പ്രവർത്തന വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 3.1 ശതമാനത്തിന്റെ വർധനയോടെ 623.27 കോടി രൂപയായും ഉയർന്നു. ഈ കാലയളവിൽ മൊത്തം ലാഭം മുൻ വർഷം 48.27 കോടി രൂപയായിരുന്നത് 78.48 കോടിയായി.
രണ്ടാം പാദത്തിൽ സ്റ്റെബിലൈസർ, ഇലക്ട്രിക്കൽ വിഭാഗങ്ങൾ വളർച്ച നേടി. ഉപഭോക്തൃ ഡിമാൻഡ് അത്രമേൽ ശക്തമല്ലാതിരുന്ന സാഹചര്യത്തിൽ ദക്ഷിണേന്ത്യക്കു പുറത്തുള്ള വിപണികളിൽനിന്നാണ് മൊത്തം വിറ്റുവരവിന്റെ 37 ശതമാനം നേടിയത്. മുൻ വർഷം ഇതേ കാലയളവിൽ വളർച്ച 35.7 ശതമാനമായിരുന്നു. വിപണിയിലെ ഡിമാൻഡ് വിറ്റുവരവിനെ സാരമായി ബാധിച്ചെന്നു വി-ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. വരും പാദങ്ങളിൽ സന്പദ് വ്യവസ്ഥയിലെ ഘടകങ്ങൾ അനുകൂലമാകുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി ഗാർഡിന്റെ രണ്ടാംപാദ അറ്റാദായം 58.75 കോടി
11:58 PM Nov 07, 2019 | Deepika.com