ന്യൂഡൽഹി: ആർസിഇപി കരാറിൽ ഇപ്പോൾ ചേരുന്നില്ലെന്നു പ്രഖ്യാപിച്ച ഇന്ത്യ അമേരിക്കയോടും യൂറോപ്യൻ യൂണിയനോടും സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ഉണ്ടാക്കാൻ ശ്രമിക്കും. ആസിയാൻ രാജ്യങ്ങളുമായുള്ള കരാറിന്റെ പുനഃപരിശോധന തുടങ്ങിയത് ഏറ്റവും വേഗം പൂർത്തിയാക്കും.
ചൈന ഉൾപ്പെട്ട ആർസിഇപി കരാറിൽനിന്നു പിന്മാറിയെങ്കിലും രാജ്യാന്തര വ്യാപാര കാര്യത്തിൽ ഉദാരവത്കരണം തന്നെയാണ് ഇന്ത്യയുടെ നയമെന്നു വ്യക്തമാക്കുകയാണ് ഇതിലെ ഒരു ലക്ഷ്യം. കയറ്റുമതി വർധന അടുത്ത ലക്ഷ്യവും.
ആർസിഇപിയിൽനിന്നുള്ള പിന്മാറ്റം താത്കാലികമാണെങ്കിലും വിദേശനിക്ഷേപകർ അതിൽ ദുഃസൂചനകൾ കാണും. വ്യാപാര ഉദാരവത്കരണത്തിനും ആഗോളവത്കരണത്തിനും ഇന്ത്യക്കു മടിയാണെന്ന സന്ദേശം പരക്കാതിരിക്കാനാണു രാജ്യം ശ്രമിക്കുന്നത്. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ടപ്പോൾ അമേരിക്കയോടും യൂറോപ്യൻ യൂണിയനോടും എഫ്ടിഎ ചർച്ച നടക്കുന്ന കാര്യം സ്ഥിരീകരിച്ചു. ആസിയാൻ കരാറിന്റെ പുനഃപരിശോധന തുടങ്ങിയത് ഞായറാഴ്ച ബാങ്കോക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ അറിയിച്ചിരുന്നു.
കമ്മി കുതിച്ചു
സ്വതന്ത്ര വ്യാപാരക്കരാറുകളിൽ മിക്കതിലും ഇന്ത്യക്കാണു നഷ്ടം നേരിട്ടത്. ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിച്ചു. ആസിയാനു പുറമേ ദക്ഷിണകൊറിയ, ജപ്പാൻ, ദക്ഷിണേഷ്യൻ രാഷ്ട്ര സംഘടന (സാഫ്) എന്നിവയുമായാണ് ഇന്ത്യക്കു സ്വതന്ത്ര വ്യാപാരക്കരാർ ഉള്ളത്.
ജപ്പാനുമായി 2009-10 ൽ 300 കോടി ഡോളർ കമ്മി ഉണ്ടായിരുന്നത് 2018-19 ൽ 600 കോടി ഡോളറായി ഇരട്ടിച്ചു. ദക്ഷിണകൊറിയയുമായി 2009-10 ൽ 500 കോടി ഡോളറായിരുന്ന കമ്മി 2018-19 ൽ 1200 കോടി ഡോളറായി.
സാഫ് രാജ്യങ്ങളുമായി മാത്രമാണ് ഇന്ത്യക്കു നേട്ടം. 2005-06 ലെ 400 കോടി ഡോളർ വ്യാപാരമിച്ചം 2018-19 ൽ 2100 കോടി ഡോളർ ആയി.
വിപണി വളരും
ഇത്തരം കണക്കുകൾ ഉദ്ധരിച്ച് സ്വതന്ത്ര വ്യാപാരക്കരാറുകളെ എതിർക്കുന്പോഴും കയറ്റുമതി വിപണി വളർത്താൻ ഇത്തരം കരാറുകൾ ആവശ്യമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഉദാഹരണമായി ടീഷർട്ടുകളുടെ വിപണി പലരും എടുത്തുപറയുന്നു. അമേരിക്കയിലേക്ക് ഇന്ത്യ ടീ ഷർട്ട് അയയ്ക്കുന്നത് 32 ശതമാനം തീരുവ നൽകിയാണ്. എന്നാൽ ദക്ഷിണകൊറിയയുടെ ടീഷർട്ടുകൾക്കു ഡ്യൂട്ടി ഇല്ല. യുഎസ്-കൊറിയ എഫ്ടിഎ പ്രകാരം ടീഷർട്ടിനു ഡ്യൂട്ടി ഒഴിവാക്കി.
അമേരിക്കയും യൂറോപ്യൻ യൂണിയനും സ്വതന്ത്ര വ്യാപാരകരാറിനുവേണ്ടി വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. അപ്പോഴൊക്കെ ഇന്ത്യ മടിച്ചു.
ഇപ്പോൾ ചൈനയുടെ ഉത്സാഹത്തിലുള്ള സഖ്യത്തിൽനിന്നു വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ നിലപാടു മാറ്റുന്നു.
ആസിയാൻ കരാർ
2009-ൽ ഒപ്പിട്ട് 2010 ജനുവരി ഒന്നിനു നടപ്പിൽ വന്നതാണ് ഇന്ത്യ-ആസിയാൻ കരാർ. വാണിജ്യവും നിക്ഷേപവും സേവനമേഖലയും സംബന്ധിച്ച ഒരു സമഗ്ര കരാറിന്റെ ഭാഗമായാണ് 2009-ലെ ഉത്പന്ന വ്യാപാര കരാർ രൂപംകൊണ്ടത്. പത്തുവർഷമായ ഈ സ്വതന്ത്ര വ്യാപാരകരാറിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തി വേണ്ട തിരുത്തലുകൾ വരുത്താനുള്ള പുനഃപരിശോധന ഒക്ടോബറിലാണു തുടങ്ങിയത്.
കരാർ ഇന്ത്യയുടെ വ്യാപാര കമ്മി വർധിപ്പിക്കുകയാണുണ്ടായത്. 2009-10 ൽ ആസിയാനുമായി 800 കോടി ഡോളർ വ്യാപാര കമ്മി ഉണ്ടായിരുന്നത് 2018-19 ൽ 2185 കോടി ഡോളറായി. ആസിയാൻ രാജ്യങ്ങളിലേക്ക് ഇന്ത്യ 3747 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. അവിടെനിന്ന് 5932 കോടി ഡോളറിന്റെ ഇറക്കുമതി നടന്നു.
ആസിയാനിൽ പുനഃപരിശോധന
12:28 AM Nov 07, 2019 | Deepika.com