മുംബൈ: ഇന്ത്യയുടെ ബജറ്റ് കമ്മി പരിധിലംഘിക്കുമെന്നു ഫിച്ച് സൊലൂഷൻസ്. ജിഡിപിയുടെ 3.3 ശതമാനം ധനകമ്മിയാണു ബജറ്റിൽ പ്രതീക്ഷിച്ചത്. അത് 3.6 ശതമാനമെങ്കിലും ആകുമെന്നു റേറ്റിംഗ് ഏജൻസിയായ ഫിച്ച് വിലയിരുത്തി.
സാന്പത്തികവളർച്ച കുറവായതുകൊണ്ട് നികുതിപിരിവ് കുറയുന്നതും കന്പനി നികുതിയും മറ്റും വെട്ടിക്കുറച്ചതുമാണു കമ്മി കൂടാൻ കാരണം.
കേന്ദ്ര ഗവൺമെന്റ് ചെലവുകൾ വെട്ടിക്കുറയ്ക്കുമെന്നും ഫിച്ച് കരുതുന്നു. കഴിഞ്ഞവർഷം ജിഡിപിയുടെ 13.7 ശതമാനമായിരുന്നു ഗവൺമെന്റ് ചെലവ്. ഈ വർഷം 13.4 ശതമാനമാണു ബജറ്റിൽ പ്രതീക്ഷിച്ചത്. എന്നാൽ 12.1 ശതമാനമേ ഉണ്ടാകൂ എന്നു ഫിച്ച് കരുതുന്നു.
ജനങ്ങളുടെ വാങ്ങൽശേഷി കുറഞ്ഞതാണു വില്പന കുറയാൻ കാരണം.
തലേവർഷം ജനങ്ങളുടെ ഉപഭോഗ ച്ചെലവ് 7.2 ശതമാനം വളർന്ന സ്ഥാനത്ത് ഈ വർഷം 3.1 ശതമാനമേ വളർച്ച ഉള്ളൂ. ഇതുമൂലം ജിഎസ്ടി പിരിവും കുറഞ്ഞു: ഫിച്ച് ചൂണ്ടിക്കാട്ടി.
ബജറ്റ് കമ്മി കൂടും: ഫിച്ച്
12:27 AM Nov 07, 2019 | Deepika.com