കോട്ടയം: നിലവിലുള്ള സ്ഥിതിഗതികൾ റബർ ഉത്പാദന മേഖലയ്ക്കും ഉപഭോഗ മേഖലയ്ക്കും ശുഭകരമാവില്ലെന്നാണു കാണുന്നതെന്നു റബർ ബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ. കോട്ടയത്തു നടന്ന 179-ാമത് റബർ ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ മാറ്റം, കറൻസി വിനിമയ രംഗത്തെ ചലനങ്ങൾ, എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ പ്രകൃതിദത്ത റബർ വിപണിയിൽ ചാഞ്ചാട്ടങ്ങളുണ്ടാക്കാം.
റബറുത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ അസോസിയേഷൻ ഓഫ് നാച്ചുറൽ റബർ പ്രൊഡ്യൂസിംഗ് കണ്ട്രീസിന്റെ (എഎൻആർപിസി) കണക്കനുസരിച്ച് 2019ലെ ആദ്യപകുതിയിൽ ആഗോള പ്രകൃതിദത്ത റബർ ഉത്പാദനം 58.5 ലക്ഷം ടണ്ണും ഉപഭോഗം 69.3 ലക്ഷം ടണ്ണുമായിരിക്കും. മുഖ്യ റബർ ഉത്പാദകരാജ്യങ്ങളായ തായ്ലൻഡ്, ഇന്തോനേഷ്യ, ചൈന എന്നിവിടങ്ങളിലെ ഉത്പാദനത്തിലുണ്ടായ കുറവാണ് ഇതിനു കാരണം. 2019ൽ പ്രകൃതിദത്ത റബറിന്റെ ആഗോള ഉത്പാദനം 0.5 ശതമാനം കുറഞ്ഞ് 138.1 ലക്ഷം ടണ്‍ ആകുമെന്നാണു കണക്കാക്കുന്നത്.
2020ൽ കൃത്രിമ റബറിന്റെ ഉപഭോഗത്തിൽ 1.9 ശതമാനത്തിന്റെ വളർച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും റബർ ബോർഡ് ചെയർമാൻ പറഞ്ഞു. റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പ്രകൃതിദത്ത റബർ മേഖലയിലെ സ്ഥിതിഗതികൾ സംബന്ധിച്ചു റിപ്പോർട്ട് അവതരിപ്പിച്ചു. 2019 ജൂണ്‍ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലെ റബർ ബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ യോഗത്തിൽ വിശദീകരിച്ചു.
നിലവിലെ സ്ഥിതി റബറിനു ഗുണകരമല്ല: റബർ ബോർഡ് ചെയർമാൻ
12:27 AM Nov 07, 2019 | Deepika.com