തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ‘കാഴ്ച’ പദ്ധതിയിലേക്ക് 1000 സ്മാര്‍ട് ഫോണുകള്‍ വാങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പ് 1.19 കോടി രൂപ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനു വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് കാഴ്ച. ഈ പദ്ധതിയിലുടെ കാഴ്ച പരിമിതിയുള്ളവർക്ക് പ്രത്യേക സോഫ്റ്റ്വേറോടു കൂടിയ ലാപ്ടോപ്പും സ്മാര്‍ട് ഫോണുകളുമാണ് ലഭ്യമാക്കുന്നത്. കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് ആണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.കാഴ്ച പരിമിതി നേരിടുന്നവരുടെ പരമാവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലാണ് സ്മാര്‍ട് ഫോണുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
3 ജി, 4 ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലുള്ള ഇ-സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രവായന, പുസ്തക വായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷകള്‍, പഠനം തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട് ഫോണുകളില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക സോഫ്റ്റ്വേറിലൂടെ സാധിക്കും.
ഉൾക്കാഴ്ചയ്ക്കായി 1000 സ്മാര്‍ട് ഫോണുകള്‍
12:27 AM Nov 07, 2019 | Deepika.com