ടെഹ്റാൻ: വൻശക്തികളുമായുള്ള ആണവക്കരാറിൽനിന്ന് ഒരു പടി കൂടി പിന്മാറി ഇറാൻ. ഖോമിലുള്ള ഫോർഡോ ഭൂഗർഭ ആണവ പ്ലാന്റിലെ 1044 സെൻട്രിഫ്യൂഗ് യന്ത്രങ്ങളിൽ ഇന്നുമുതൽ യുറേനിയം വാതകം കടത്തിവിട്ടു തുടങ്ങുമെന്ന് ഇറാന്റെ പ്രസിഡന്റ് ഹസൻ റുഹാനി പ്രഖ്യാപിച്ചു. ജൂലൈക്കുശേഷം യുറേനിയം സന്പുഷ്ടീകരണത്തിന് ഇറാൻ എടുക്കുന്ന നാലാമത്തെ നടപടിയാണിത്.
മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുൻകൈയെടുത്ത് ഉണ്ടാക്കിയ ആണവക്കരാർ പ്രകാരം പ്രവർത്തനരഹിതമാക്കിയ സെൻട്രിഫ്യൂഗുകളാണ് വീണ്ടും പ്രവർത്തിപ്പിക്കുന്നത്.
ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ട്രംപ് ഏകപക്ഷീയമായി കരാറിൽനിന്നു പിന്മാറുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതാണ് ഇറാനെ പ്രകോപിപ്പിക്കുന്നത്.
കരാറിലെ മറ്റു കക്ഷികളായ ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ എന്നിവർ കരാർ സംരക്ഷിക്കാൻ മുൻകൈ എടുക്കണമെന്ന് ഇറാൻ അഭ്യർഥിച്ചിരുന്നു. എണ്ണ വിൽക്കാൻ അനുവദിക്കുകയും ബാങ്കിലെ പണം മരവിപ്പിച്ച നടപടി പിൻവലിക്കുകയും ചെയ്താൽ ആണവക്കരാർ വ്യവസ്ഥകൾ പാലിക്കാൻ തയാറാണെന്ന് ഇറാൻ വ്യക്തമാക്കി. ഒരു കക്ഷി മാത്രം കരാർ വ്യവസ്ഥകൾ പാലിക്കുകയും മറുഭാഗം ഇഷ്ടാനുസരണം പ്രവർത്തിക്കുകയും ചെയ്യുന്ന സ്ഥിതി അംഗീകരിക്കാനാവില്ല.
ബാലിസ്റ്റിക് മിസൈൽ പദ്ധതി പൂർണമായി ഉപേക്ഷിക്കുകയും ആണവപദ്ധതി അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കുകയും ചെയ്യാൻ ഇറാൻ തയാറായാൽ പുതിയ കരാറിനു തയാറാണെന്നു ട്രംപ് ഭരണകൂടം നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇറാൻ ഇതിനു വ്യക്തമായ മറുപടി നൽകിയില്ല.
ഇതേസമയം, ഇറാന് ഇനിയും ആയുധനിർമാണത്തിന് ഉപകരിക്കുന്ന ഗ്രേഡിലുള്ള സന്പുഷ്ട യുറേനിയം തയാറാക്കാൻ കഴിഞ്ഞിട്ടില്ലെന്നു വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി.
പ്രകോപനം തുടർന്ന് ഇറാൻ; ഭൂഗർഭ ആണവനിലയം വീണ്ടും പ്രവർത്തിപ്പിക്കുന്നു
12:00 AM Nov 06, 2019 | Deepika.com