ബാങ്കോക്ക്: കർഷകരുടേതടക്കം രാജ്യത്തു പടർന്ന എതിർപ്പ് ഫലിച്ചു. മേഖല സമഗ്ര സാന്പത്തിക സഖ്യ(ആർസിഇപി)ത്തിൽ ഇന്ത്യ ചേർന്നില്ല. ഇന്ത്യയുടെ ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതിനാൽ രാജ്യതാത്പര്യത്തെ കരുതി വിട്ടുനിൽക്കുന്നു എന്നാണ് ഇന്ത്യൻ പ്രതിനിധികൾ വിശദീകരിച്ചത്. ഭാവിയിൽ ഇന്ത്യൻ ആശങ്കകൾക്ക് പരിഹാരമുണ്ടായാൽ ഇന്ത്യ ഈ സഖ്യത്തിൽ ചേർന്നുകൂടായ്കയില്ല.
ആർസിഇപി രൂപീകരണം സംബന്ധിച്ച പ്രഖ്യാപനത്തിൽനിന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വിട്ടുനിന്നു. സഖ്യമുണ്ടാകുന്നതായി ചൈനയടക്കം 15 രാജ്യങ്ങളുടെ ഭരണാധിപൻമാർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇതിനുള്ള കരാർ അടുത്ത ഫെബ്രുവരിയിലും സ്വതന്ത്ര വ്യാപാരകരാർ ജൂണിലുമാകും ഒപ്പുവയ്ക്കുക.
എല്ലാ ഇന്ത്യക്കാരുടെയും താത്പര്യങ്ങൾ കണക്കിലെടുത്തു വിലയിരുത്തിയപ്പോൾ ആർസിഇപി കരാർ ഗുണകരമല്ലെന്നു കണ്ടു. അതിനാൽ ഇതിലൊപ്പിടാൻ എന്റെ മനഃസാക്ഷി അനുവദിക്കുന്നില്ല: നരേന്ദ്രമോദി ഇന്നലെ ആർസിഇപി ഉച്ചകോടിയിൽ പറഞ്ഞു.
ഇന്ത്യയ്ക്ക് ഇനിയും ആർസിഇപിയിൽ ചേരാനാകുമെന്നും വാതിൽ തുറന്നുകിടക്കുകയാണെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് പറഞ്ഞു. ഇന്ത്യ ചേരാത്തതിനാൽ ആർസിഇപി ഉദ്ദേശിച്ച അത്ര വിജയകരമായില്ല. ചൈനയുടെ പ്രത്യേക താത്പര്യത്തിലാണ് ഇന്ത്യഉൾപ്പെട്ട 16 രാജ്യ സഖ്യത്തിനു ശ്രമം നടന്നത്. ഇന്ത്യ ചേരില്ലെന്ന സൂചന മൂലം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഉച്ചകോടിക്ക് എത്തിയില്ല. പകരം ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗ് ആണ് എത്തിയത്.
പരക്കെ എതിർപ്പ്
രാജ്യത്തെ വ്യാപകമായ രാഷ്ട്രീയ എതിർപ്പ് മറികടക്കാനാണു മോദി കരാറിൽനിന്ന് അവസാന നിമിഷം പിൻമാറിയതെന്നു കരുതപ്പെടുന്നു. കരാറിനെതിരായ ഒരു ദേശവ്യാപക പ്രക്ഷോഭപരിപാടി മുഖ്യപ്രതിപക്ഷമായ കോണ്ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
ആർഎസ്എസ്, സ്വദേശി ജാഗരണ് മഞ്ച് തുടങ്ങി കേന്ദ്ര സർക്കാരിനെ പിൻതാങ്ങുന്ന ശക്തികളും പ്രതിപക്ഷ കക്ഷികളും കർഷക പ്രസ്ഥാനങ്ങളും തൊഴിലാളി യൂണിയനുകളും ചെറുകിട വ്യവസായികളും ആർസിഇപി സ്വതന്ത്ര വ്യാപാരകരാറിന് എതിരാണ്. ചൈനീസ് വ്യവസായികളുടെ ഉത്പന്നങ്ങളും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ നാണ്യവിളകളും സുഗന്ധവ്യഞ്ജനങ്ങളും ഇന്ത്യൻ വിപണിയെ കീഴടക്കുമെന്നാണ് പരക്കെയുള്ള ഭയം. ഇന്നലെ രാജ്യത്തെ വിവിധ കർഷക പ്രസ്ഥാനങ്ങൾ ആർസിഇപി വിരുദ്ധ ദിനമായി ആചരിച്ചിരുന്നു.
വിയോജിപ്പിന്റെ മേഖലകൾ
കസ്റ്റംസ് തീരുവ കുറയ്ക്കുന്നതിന് ആധാരമാക്കേണ്ടത് 2019 ആകണമെന്നാണ് ഇന്ത്യയുടെ ഒരാവശ്യം. 2014ന് ശേഷം ഇന്ത്യ 3400-ലേറെ സാധനങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ചിരുന്നു. മറ്റൊരു രാജ്യത്തിന്റെ ഉത്പന്നം സ്വന്തമെന്ന മട്ടിൽ കയറ്റുമതി ചെയ്യുന്പോൾ 30 ശതമാനം മൂല്യവർധന വേണമെന്നും ഇന്ത്യ വാദിക്കുന്നു. ചൈനീസ് ഉത്പന്നങ്ങൾ മറ്റുരാജ്യങ്ങളിലൂടെ വരുന്നതു തടയുകയാണ് ലക്ഷ്യം.
ചൈനയിൽനിന്നുള്ള ഉത്പന്നങ്ങളിൽ എത്രയെണ്ണത്തിന് ’ഓട്ടോ ട്രിഗർ’ വേണമെന്നതിലും തർക്കം തുടർന്നു.
ഇറക്കുമതി അസാധാരണമായി കൂടിയാൽ ഇറക്കുമതി നിർത്തിവയ്ക്കാനുള്ള വ്യവസ്ഥയാണ് ഓട്ടോ ട്രിഗർ. ഇന്ത്യ 74 ഇനങ്ങൾക്ക് ഇതാവശ്യപ്പെടുന്പോൾ ചൈന 28 ഇനങ്ങൾക്കേ പറ്റൂ എന്നു വാദിക്കുന്നു. ഇന്ത്യയിൽനിന്നുള്ള പ്രഫഷണലുകൾക്കു മറ്റ് രാജ്യങ്ങളിൽ സ്വതന്ത്ര പ്രാക്ടീസിനുള്ള അനുമതി ആർസിഇപി കരാറിന്റെ ഭാഗമാക്കാനുള്ള ഇന്ത്യൻ ശ്രമം ഇതുവരെയും വിജയിച്ചിച്ചില്ല. സ്വതന്ത്ര വ്യാപാരത്തിന്റെ തുടർച്ചയായി മൂലധന നിക്ഷേപത്തിനുള്ള കരാറുകൾ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായിട്ടില്ല.
ഒപ്പിടാത്തതു താത്കാലിക നടപടി
ബാങ്കോക്ക്: ആർസിഇപി കരാറിൽ ഒപ്പിടാതെ ഇന്ത്യ മാറിനിൽക്കുന്നതു താത്കാലികം എന്ന സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 16 രാജ്യങ്ങളുടെ ഭരണത്തലവൻമാർ ഒപ്പിട്ട സംയുക്തപ്രസ്താവന ഇന്ത്യയുടെ ആശങ്കകൾ തീർന്നിട്ടില്ല എന്നു മാത്രമാണ് പറഞ്ഞത്.
ചർച്ച തുടരുമെന്നും ആശങ്കകൾ പരിഹരിക്കുമെന്നും ആതിഥേയ രാജ്യമായ തായ്ലൻഡിന്റെ പ്രതിനിധികൾ സൂചിപ്പിച്ചു.
ആർസിഇപി 2015ൽ കരാറിലെത്താൻ ലക്ഷ്യമിട്ടാണ് 2012ൽ ചർച്ച തുടങ്ങിയത്. പിന്നീട് രണ്ടു തവണ ലക്ഷ്യം നീട്ടി. ഇത്തവണ 2020 ജൂണിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടണം എന്ന ലക്ഷ്യം മാറ്റിയിട്ടില്ല. രണ്ടുമൂന്നു മാസത്തിനകം ഇന്ത്യയുടെ തർക്ക വിഷയങ്ങൾ പരിഗണിക്കും എന്നാണു പ്രതീക്ഷ.
ഇന്ത്യ പിന്മാറി; ആർസിഇപി കരാറിൽ ഒപ്പിട്ടില്ല
12:10 AM Nov 05, 2019 | Deepika.com