ബാങ്കോക്ക്: സമാധാനവും സുസ്ഥിരവുമായ അതിർത്തി ഉഭയകക്ഷി സഹകരണം ശക്തമാക്കാനുള്ള ശക്തമായ ഉപാധിയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. മ്യാൻമർ അതിർത്തിയിൽ തന്പടിച്ചിരിക്കുന്ന ഭീകരരെ അമർച്ചചെയ്യാൻ അദ്ദേഹം സഹകരണവും തേടി. മ്യാൻമർ നേതാവ് ആംഗ് സാൻ സൂചിയുമായുള്ള ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം ഓർമിപ്പിച്ചത്.
വികസനകാര്യത്തിൽ ഏറെ പിന്നോക്കംനിൽക്കുന്ന മ്യാൻമറിലെ റാഖിൻ പ്രവിശ്യയിലെ സാമൂഹ്യ-സാന്പത്തിക ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ഇന്ത്യ സന്നദ്ധമാണെന്നും മോദി പറഞ്ഞു. മേഖലയിൽ ഇന്ത്യ നേരത്തെ വന്പൻ ഭവന നിർമാണ പദ്ധതി നടപ്പാക്കിയിരുന്നു.
ആർഇസിപി സമ്മേളനത്തിനായി മ്യാൻമറിലെത്തിയ മോദിയുമായി ഞായറാഴ്ചയാണ് സൂചി കൂടിക്കാഴ്ച നടത്തിയതെന്ന് വിദേശകാര്യമന്ത്രാലയം ന്യൂഡൽഹിയിൽ പത്രക്കുറിപ്പിൽ അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാൻഡും മണിപ്പൂരും ഉൾപ്പെടെ 1,640 കിലോമീറ്ററോളം ഇന്ത്യയും മ്യാൻമറും അതിര്‍ത്തി പങ്കിടുന്നുണ്ട്. കഴിഞ്ഞവർഷം വരെ മ്യാൻമർ അതിർത്തിയിൽ 50 ഓളം തീവ്രവാദ ക്യാന്പുകൾ പ്രവർത്തിച്ചിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. കഴിഞ്ഞ മേയ് 16 മുതൽ മൂന്ന് ആഴ്ചകളിലേക്ക് ഇന്ത്യയുടെയും മ്യാൻമറിന്റെയും സൈനികർ അതിർത്തിയിൽ സംയുക്ത പട്രോളിംഗ് നടത്തിയിരുന്നു. മണിപ്പുർ, നാഗാലാൻഡ്, ആസാം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ഭീകരസംഘടനകളെ ലക്ഷ്യമിട്ടായിരുന്നു നീക്കം.
അതിർത്തിയിലെ ഭീകരത: മ്യാൻമറിന്റെ സഹകരണം തേടി മോദി
12:10 AM Nov 05, 2019 | Deepika.com