യുണൈറ്റഡ് നേഷൻസ്: കുൽഭൂഷൺ ജാദവിന്റെ കാര്യത്തിൽ പാക്കിസ്ഥാൻ അന്താരാഷ്ട്ര ഉടന്പടി ലംഘിച്ചുവെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റ് ജസ്റ്റീസ് അബ്ദുൾ ഖ്വാവി യൂസഫ് യുഎൻ പൊതുസഭയെ അറിയിച്ചു.
വിയന്ന കരാർ പ്രകാരം ജാദവിന് നിയമസഹായം ലഭ്യമാക്കാൻ പാക്കിസ്ഥാനു ബാധ്യത ഉണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല.
ജസ്റ്റീസ് യുസഫ് അധ്യക്ഷനായ ബെഞ്ചാണ് കുൽഭൂഷന്റെ വധശിക്ഷ പുനഃപരിശോധിക്കാൻ പാക്കിസ്ഥാനോട് നിർദേശിച്ചത്. ഈ വിധി സംബന്ധിച്ച റിപ്പോർട്ടാണ് അദ്ദേഹം യുഎൻ പൊതുസഭയിൽ അവതരിപ്പിച്ചത്. ജാദവിനു നിയമസഹായം നിഷേധിക്കുന്ന പാക്കിസ്ഥാൻ വിയന്ന കരാർ ലംഘിക്കുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
ചാരവൃത്തി ആരോപിച്ച് പിടിയിലായതിന്റെ പേരിൽ നിയമസഹായം ലഭ്യമാക്കരുതെന്ന് വിയന്ന കരാറിൽ പറയുന്നില്ലെന്ന് ജസ്റ്റീസ് യൂസഫ് വ്യക്തമാക്കി.
നാവികസേനയിൽനിന്നു വിരമിച്ച കുൽഭൂഷൺ ജാദവ്(49) ചാരനാണെന്നാണു പാക്കിസ്ഥാന്റെ ആരോപണം. ബിസിനസ് ആവശ്യങ്ങൾക്കായി ഇറാനിൽപ്പോയ ജാദവിനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
2017 ഏപ്രിലിലാണ് ഇദ്ദേഹത്തിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.
കുൽഭൂഷൺ: പാക്കിസ്ഥാനെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി
12:24 AM Nov 01, 2019 | Deepika.com