ന്യൂഡൽഹി/ ബാങ്കോക്ക്: ആർസിഇപി (മേഖല സമഗ്ര സാന്പത്തിക പങ്കാളിത്ത) കരാറിനായുള്ള അവസാനവട്ട ചർച്ചകൾ നാളെ ബാങ്കോക്കിൽ തുടങ്ങും. നാളെയും ശനിയാഴ്ചയും ആസിയാൻ (തെക്കു കിഴക്കൻ ഏഷ്യൻ രാഷ്ട്ര സംഘടന) ഉച്ചകോടി നടക്കും. തിങ്കളാഴ്ചയാണ് ആർസിഇപി ഉച്ചകോടി. ശനിയാഴ്ച ആർസിഇപി വാണിജ്യമന്ത്രിമാരുടെ സമ്മേളനം തുടങ്ങും.
തിങ്കളാഴ്ചത്തെ ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പോകുന്നുണ്ട്. ആർസിഇപി രൂപീകരണ പ്രഖ്യാപനമാണ് 16 രാജ്യങ്ങളുടെ ഭരണത്തലവന്മാർ സംബന്ധിക്കുന്ന ഉച്ചകോടിയുടെ പ്രധാനപരിപാടി.
ഇന്ത്യയിൽ വ്യാപകമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ആർസിഇപി കരാറിൽ ഒപ്പിടുമോ ഇല്ലയോ എന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.
ഇതുവരെയുള്ള സൂചന ഇന്ത്യ ആർസിഇപിയിൽ ചേരും എന്നുതന്നെയാണ്. തിങ്കളാഴ്ച അക്കാര്യം പ്രഖ്യാപിക്കും. അന്നു കരാർ ഒപ്പിടുന്നില്ല. ആർസിഇപി രൂപീകരണ പ്രഖ്യാപനമേ ഉള്ളൂ. കരാർ അടുത്ത ജൂണിലാണ്.
കരാറിലെ പല കാര്യങ്ങളിലും മാറ്റം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ ചർച്ച ചെയ്തു പരിഹരിച്ചാലേ ഒപ്പിടൂ എന്നുമുള്ള നിലപാടാകും ഇന്ത്യ എടുക്കുക. രാജ്യത്തിനകത്തെ എതിർപ്പുകൾ മറികടക്കുകയാണ് ഈ സമീപനത്തിന്റെ ലക്ഷ്യം. മാസങ്ങൾ കഴിയുന്പോൾ ഇന്നത്തെ എതിർപ്പിന്റെ വീര്യം കുറയുമെന്നും ഗവൺമെന്റ് കരുതുന്നു.
ചൈനയിൽ നിന്നടക്കമുള്ള ഇറക്കുമതി പ്രളയമാണ് ആർസിഇപി കരാർ വഴി സംഭവിക്കുക എന്നതാണ് ഇന്ത്യയിലെ എതിർപ്പിന് കാരണം. കർഷകരും തൊഴിലാളികളും ചെറുകിട വ്യവസായികളുമെല്ലാം കരാറിനെ എതിർക്കുന്നു. ഗവൺമെന്റിനെ പിന്താങ്ങുന്ന ആർഎസ്എസും സ്വദേശി ജാഗരൺ മഞ്ചും എതിർപ്പിന്റെ മുന്നണിയിലുണ്ട്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നു.
ചൈനയും ജപ്പാനുമടക്കം 16 രാജ്യങ്ങൾ ഉള്ള ആർസിഇപി കരാർ 20 വർഷം കൊണ്ടേ പൂർണമായി നടപ്പാകൂ. തുടക്കത്തിൽ എല്ലാ ഇനങ്ങൾക്കും ഇറക്കുമതിത്തീരുവ ഇല്ലാതാക്കുകയോ വെട്ടിക്കുറയ്ക്കുകയോ വേണ്ട. ഘട്ടങ്ങളായി ആണ് അതു ചെയ്യേണ്ടത്.
ഇറക്കുമതി അധികമായി നടത്താൻ അതിനു കുറേക്കാലം നിയന്ത്രണം ഏർപ്പെടുത്തുന്നത്, ഒരു രാജ്യത്തുനിന്നുള്ള സാധനം വേറെ രാജ്യക്കാർ കാര്യമായ മൂല്യവർധന കൂടാതെ കയറ്റി അയയ്ക്കുന്നത് തടയാനുള്ള വഴി എന്നിവയിൽ ഇന്ത്യക്ക് അനുകൂലമായ തീർപ്പ് ഇനിയും വന്നിട്ടില്ല.
ഉത്പന്നങ്ങൾക്കു സ്വതന്ത്രവ്യാപാരം കിട്ടുന്നതിന് ആനുപാതികമായി സേവനമേഖലയിൽ കൂടുതൽ അവസരം വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യൻ പ്രഫഷണലുകൾക്ക് മറ്റുരാജ്യങ്ങളിൽ പ്രവർത്തിക്കാൻ അനുവാദം വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.
ഇത്തരം തർക്കങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ആർസിഇപിയിൽ ചേരാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. കരാർ ഒപ്പുവയ്ക്കുന്പോഴേക്ക് കുറേ ആനുകൂല്യങ്ങൾ നേടാമെന്നും ഇന്ത്യ കരുതുന്നു.
ആർസിഇപി പ്രഖ്യാപനം തിങ്കളാഴ്ച ബാങ്കോക്കിൽ
11:17 PM Oct 30, 2019 | Deepika.com