കണ്ണൂർ: കേരളത്തിലെ ടാക്സി തൊഴിലാളികൾ കേരളപ്പിറവി ദിനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുന്നു. ഇന്നത്തെ സാധ്യതകളും സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തി നൂറ് ശതമാനം തൃപ്തികരമായ സേവനങ്ങൾ ഉപയോക്താക്കളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരകാബ്സ് എന്ന ഓൺലൈൻ ടാക്സി സംരംഭത്തിലൂടെയാണ് മറ്റു കമ്പനികൾ കൈയടക്കിയ ടാക്സി മേഖലയിൽ തൊഴിലാളികൾ മാറ്റത്തിന് ഒരുങ്ങുന്നത്. നാളെ മുതൽ സർക്കാർ അംഗീകരിച്ച വാടകയ്ക്ക് ഒറ്റ ക്ലിക്കിൽ കേരളത്തിലെവിടെയും ഉപയോക്താക്കൾക്ക് ടാക്സി ലഭ്യമാകുമെന്ന് ചെയർമാൻ ഹസൻ അയൂബ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ കേരകാബ്സ് (keracabs) ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ടാക്സികളുടെ ലഭ്യത, വാടക തുടങ്ങിയവയവയും ഉപയോക്താക്കൾക്ക് കൃത്യമായി അറിയാൻ സാധിക്കും. വാടക ഓൺലൈനായും നേരിട്ടും അടയ്ക്കാം. നിലവിൽ ആയിരത്തിനടുത്ത് ഷെയർഹോൾഡർമാരുണ്ട്. ഷെയർ എടുക്കാത്തവർക്കും ആവശ്യപ്പെടുന്ന എല്ലാ രേഖകളും അപ്ലോഡ് ചെയ്ത് സംരംഭത്തിന്റ ഭാഗമാകാം.
സംസ്ഥാന സർക്കാർ നിശ്ചയിച്ച ചുരുങ്ങിയ വാടകയിൽ സുരക്ഷിതമായ യാത്ര ചെയ്യാമെന്നതാണ് കേരകാബ്സിന്റെ പ്രത്യേകതയെന്നും ഹസൻ അയൂബ് പറയുന്നു. യാത്രയ്ക്കിടയിൽ ഏതെങ്കിലും വിധത്തിൽ തടസമുണ്ടായാൽ കേരകാബ്സിന്റെ മറ്റൊരു ടാക്സി വന്ന് തുടർ യാത്രയ്ക്കുള്ള സൗകര്യം ലഭ്യമാക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കേരകാബ്സിന്റെ കീഴിൽവരുന്ന ഐഡികാർഡോടു കൂടിയ ടാക്സി ഡ്രൈവർമാർക്ക് റെസ്റ്റ് ഹൗസ് സൗകര്യം ഏർപ്പെടുത്തും. കണ്ണൂരിൽ റെസ്റ്റ് ഹൗസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും ഉടൻതന്നെ ഈ സൗകര്യം ഏർപ്പെടുത്തും. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരകാബ്സിൽ 4000 പേർക്ക് വരെ ഓഹരി ഉടമകളാവാം. കണ്ണൂർ ജില്ലയിൽ നിലവിൽ കേരകാബ്സ് സംരംഭത്തിനു കീഴിൽ 600 ടാക്സി തൊഴിലാളികളാണുള്ളത്. പത്രസമ്മേളനത്തിൽ വിനീത് തലശേരി, പി.വി. ഷാജി, പി.വി. സജീർ തളിപ്പറമ്പ് എന്നിവർ പങ്കെടുത്തു.
കേരകാബ്സ് നാളെമുതൽ
11:17 PM Oct 30, 2019 | Deepika.com