തിരുവനന്തപുരം: ലാഭത്തിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം രാജ്യസുരക്ഷയെ ബാധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. രാജ്യത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ മർമ പ്രധാനമായ പങ്കാണ് പൊതുമേഖലാ പ്രെടോളിയം കന്പനികൾക്കുള്ളത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതു രാജ്യസുരക്ഷയെ ബാധിക്കും.
അഞ്ചു വർഷത്തിനിടെ അരലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയ കന്പനി പൊതുമേഖലയിൽ നിലനിർത്തേണ്ടത് രാജ്യതാത്പര്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ട്. ബിപിസിഎലിന്റെ ഭാഗമായ കൊച്ചി റിഫൈനറി സ്ഥാപിച്ചത് സംസ്ഥാന സർക്കാർ കൂടി മുൻകൈയെടുത്താണ്. 1500 കോടി രൂപയാണ് സംസ്ഥാനം ഈ പൊതുമേഖലാ കന്പനിക്ക് വായ്പയായി നൽകാൻ നിശ്ചയിച്ചത്. ഈ സഹായമെല്ലാം സംസ്ഥാന സർക്കാർ അനുവദിച്ചത് പൊതുമേഖലയിലുള്ള എണ്ണശുദ്ധീകരണശാല വികസിപ്പിക്കണമെന്ന താത്പര്യത്തോടെയാണ്.
റിഫൈനറിക്കുസമീപത്തായി വൻകിട പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള അസംസ്കൃത പദാർഥങ്ങൾ റിഫൈനറിയിൽനിന്നാണ് ലഭ്യമാകേണ്ടത്. ബിപിസിഎലിന്റെ സ്വകാര്യവത്കരണ നീക്കം 25,000 കോടി രൂപയുടെ ഈ പദ്ധതിയെ അനിശ്ചിതത്വത്തിലാക്കും. മുപ്പതിനായിരത്തോളം സ്ഥിരം ജീവനക്കാരെയും കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയും സ്വകാര്യവത്കരണം ദോഷകരമായി ബാധിക്കും. പാചകവാതകത്തിനു ലഭിച്ചുവരുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നതിനും ഇതിടയാക്കുമെന്നും എസ്. ശർമയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.
ബിപിസിഎൽ സ്വകാര്യവത്കരണ നീക്കം രാജ്യസുരക്ഷയെ ബാധിക്കുമെന്നു മുഖ്യമന്ത്രി
11:06 PM Oct 28, 2019 | Deepika.com