വാഷിംഗ്ടൺ ഡിസി: അൽ ബാഗ്ദാദിയെ ഉന്മൂലനം ചെയ്തത് ഉസാമ ബിൻ ലാദനെ വകവരുത്തിയതിനേക്കാൾ വലിയ സംഭവമെന്നു ട്രംപ്.
ബറാക് ഒബാമയുടെ കാലത്താണ് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ രാത്രിയുടെ മറവിൽ സൈനിക ഹെലികോപ്റ്ററിലെത്തിയ യുഎസ് മറീനുകൾ ബിൻ ലാദനെ വകവരുത്തിയത്. മൃതദേഹം സമുദ്രത്തിൽ സംസ്കരിച്ചു. ബിൻ ലാദൻ കുപ്രസിദ്ധി നേടിയത് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തോടെയാണെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
എന്നാൽ ബാഗ്ദാദിയാവട്ടെ സ്വന്തമായി ഖാലിഫേറ്റ്( രാജ്യം) സ്ഥാപിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു- ട്രംപ് ചൂണ്ടിക്കാട്ടി.
അൽബാഗ്ദാദിയെ വകവരുത്തിയത് വലിയ കാര്യമല്ലെന്ന് ഇറാൻ ഇൻഫർമേഷൻ മന്ത്രി മുഹമ്മദ് ജാവേദ് അസരി ജഹ്റോമി പ്രതികരിച്ചു. അമേരിക്കതന്നെയാണ് ബാഗ്ദാദിയെ വളർത്തിയതെന്നും അദ്ദേഹം ആക്ഷേപിച്ചു.
ഒരു ഭീകരനേതാവിന്റെ കഥ കഴിഞ്ഞു. എന്നാൽ അയാളുടെ ഭീകര പ്രസ്ഥാനം തീർന്നെന്നു പറയാനാവില്ലെന്ന് ഫ്രഞ്ച് മന്ത്രി ഫ്ളോറൻസ് പാർലി പറഞ്ഞു. ഐഎസിനെ തകർക്കാനുള്ള ശ്രമത്തിൽ തുടർന്നും സഹകരിക്കുമെന്ന് യുകെ വിദേശമന്ത്രി ഡോമിനിക് റാബ് പറഞ്ഞു.
ബിൻ ലാദൻ വധത്തേക്കാൾ വലിയ സംഭവമെന്നു ട്രംപ്
12:47 AM Oct 28, 2019 | Deepika.com