വാഷിംഗ്ടൺ ഡിസി: യുഎസ് സൈനിക റെയ്ഡിനിടെ സ്ഫോടകവസ്തു പൊട്ടിച്ച് സ്വയം ജീവനൊടുക്കിയ ഐഎസ് നേതാവ് അൽബാഗ്ദാദി 2014ൽ ഇറാക്കിലെ മൊസൂൾ നഗരത്തിലെ അൽനൂരി മോസ്കിൽ വച്ചാണ് സ്വയം ഖലീഫയായി പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ചത്. ഇറാക്കിലെയും സിറിയയിലെയും പ്രദേശങ്ങൾ ചേർത്ത് ഖാലിഫേറ്റ് രൂപീകരിച്ചെന്നും ശരിയത്ത് നടപ്പാക്കുമെന്നും പ്രഖ്യാപിച്ചശേഷം ഈ മേഖലയിൽ വൻതോതിൽ അക്രമം അഴിച്ചുവിട്ടു. സദ്ദാം ഹൂസൈന്റെ നിരവധി കമാൻഡർമാരെ അൽബാഗ്ദാദി ഐഎസിലേക്ക് റിക്രൂട്ടു ചെയ്തു.
എഴുപതു ലക്ഷത്തോളം പേരാണു ഖാലിഫേറ്റിന്റെ പരിധിയിൽ വന്നത്. ഐഎസ് നടത്തിയ ആക്രമണങ്ങളിൽ ആയിരക്കണക്കിനു സിവിലിയന്മാർ കൊല്ലപ്പെട്ടു. അൽബാഗ്ദാദിയുടെ തലയ്ക്ക് അമേരിക്ക രണ്ടരക്കോടി ഡോളർ വിലയിട്ടു.
മധ്യ ഇറാക്കിലെ സമാറ നഗരത്തിൽ 1971ലാണ് അൽബാഗ്ദാദിയുടെ ജനനം. ഇബ്രാഹിം അവധ് അൽബാദ്രി എന്നായിരുന്നു പേര്. കാഴ്ചശക്തി കുറവായതിനാൽ സൈന്യത്തിൽ ചേരാനായില്ല. നിയമ പഠനത്തിന് ആഗ്രഹിച്ചെങ്കിലും അതും നടന്നില്ല. പിന്നീട് ബാഗ്ദാദിൽ എത്തി മതപഠനം ആരംഭിച്ചു. 2003ൽ യുഎസിന്റെ ഇറാക്ക് ആക്രമണത്തെത്തുടർന്ന് ബാഗ്ദാദി ഒരു ഭീകര സംഘടന രൂപീകരിച്ചു. യുഎസ് സൈന്യം അറസ്റ്റ് ചെയ്ത് ദക്ഷിണ ഇറാക്കിലെ ബുക്കാ ക്യാന്പിൽ പാർപ്പിച്ചു. അവിടെവച്ചാണ് ബാഗ്ദാദി ജിഹാദിസ്റ്റുകളുടെ സ്വാധീനത്തിൽപ്പെട്ടത്. ബുക്കാ ക്യാന്പിന് ജിഹാദി യൂണിവേഴ്സിറ്റി എന്നു പേരും വീണു. 2004ൽ ജയിൽ മോചിതനായി. 2005ൽ ബാഗ്ദാദി ഇറാക്കിലെ അൽക്വയ്ദ നേതാവ് സർക്കാവിയുടെ അനുയായിയായി.
സർക്കാവി കൊല്ലപ്പെട്ടതിനെത്തുടർന്ന് 2010ൽ ബാഗ്ദാദി നേതൃത്വത്തിലെത്തി. 2013ലാണ് ഐഎസ് രൂപീകരിച്ച് അൽക്വയ്ദയിൽനിന്നു സ്വാതന്ത്ര്യം നേടിയത്. പിന്നീട് ബാഗ്ദാദി യുഗമായിരുന്നു. സിറിയയിലും ഇറാക്കിലും ഏറെ സ്ഥലങ്ങൾ പിടിച്ച് ജൈത്രയാത്ര തുടർന്നു. ഇറാക്കി സൈന്യവും യുഎസും ചേർന്ന് മൊസൂൾ പിടിച്ചതോടെയാണ് ഐഎസിന്റെ ശക്തി ക്ഷയിച്ചത്. പിന്നീട് വീഡിയോയിൽ പലതവണ പ്രത്യക്ഷപ്പെട്ടെങ്കിലും പരസ്യമായി രംഗത്തെത്തിയില്ല.
അൽബാഗ്ദാദി കൊല്ലപ്പെട്ടെന്നു പലതവണ വാർത്ത വന്നെങ്കിലും എല്ലാം തെറ്റാണെന്നു തെളിഞ്ഞു. വ്യോമാക്രമണത്തിൽ അൽബാഗ്ദാദിയെ കൊന്നെന്ന് 2017ൽ റഷ്യൻ സൈന്യം അവകാശപ്പെട്ടിരുന്നു.
സൈന്യത്തിൽ ചേരാനാഗ്രഹിച്ചു; എത്തിയതു ഭീകരസംഘടനയിൽ
12:47 AM Oct 28, 2019 | Deepika.com