വിപണി വിശേഷം / കെ.ബി. ഉദയഭാനു ആഗോള സാമ്പത്തികമാന്ദ്യം മൂലം വിയറ്റ്നാമിൽ കുരുമുളകു കയറ്റുമതി ചുരുങ്ങിയത് അടുത്ത സീസണിൽ വിലയിടിവ് രുക്ഷമാക്കും. ഉത്പാദകർ ഏലക്കനീക്കം കുറച്ചിട്ടും വില ഉയർന്നില്ല. ദീപാവലിയും നാളികേരോത്പന്നങ്ങളെ തുണച്ചില്ല, കൊപ്ര ഉത്പാദകർ പ്രതിസന്ധിയിൽ. റബർ ക്ഷാമത്തിനിടെ വ്യവസായികൾ വില ഉയർത്തി. സ്വർണ ഇറക്കുമതിയും വില്പനയും ചുരുങ്ങി.
കുരുമുളക്
അധികോത്പാദനം മൂലം വിലത്തകർച്ചയിൽ അകപ്പെട്ട കുരുമുളക് കൂടുതൽ പ്രതിസന്ധിയിലേക്ക്. സെപ്റ്റംബറിൽ വിയറ്റ്നാം കുരുമുളക് കയറ്റുമതി ഏതാണ്ട് ഇതുപത് ശതമാനം കുറഞ്ഞത് ആഗോള സ്റ്റോക്കിസ്റ്റുകളെ ഭീതിയിലാക്കുന്നു. ഇതിനിടയിലാണ് 2020 ൽ ആഗോള കുരുമുളക് ഉത്പാദനം ഉയരുമെന്ന് ഇന്റർനാഷണൽ പെപ്പർ കമ്യൂണിറ്റി വ്യക്തമാക്കിയത്. വിയറ്റ്നാമിൽ കിലോയ്ക്ക് 118‐120 രൂപ വരെ താഴ്ന്ന കുരുമുളകു വില ഇനിയും കുറയുമോയെന്ന് ഉറ്റുനോക്കുകയാണ് യുറോപ്യൻ വാങ്ങലുകാർ.
ഇറക്കുമതിക്കാരെ ആകർഷിക്കാൻ നിരക്ക് വീണ്ടും ഇടിച്ച് ക്വട്ടേഷൻ ഇറക്കിയാൽ തിരിച്ചടിനേരിടുക വിയറ്റ്നാം കർഷകർക്ക് മാത്രമല്ല, ദക്ഷിണേന്ത്യൻ ഉത്പാദകർക്കു കൂടിയാവും. വിയറ്റ്നാം ടണ്ണിന് 1900 ഡോളറിന് ക്വട്ടേഷൻ ഇറക്കിയത് കണ്ട് ബ്രസീൽ 1800 ഡോളറിന് ചരക്ക് വാഗ്ദാനം ചെയ്തിരുന്നു. ബ്രസീലിൽ വിളവെടുപ്പ് ഊർജിതമാണ്.
വിദേശ കുരുമുളക് ഉത്തരേന്ത്യയിൽ സുലഭമായതിനാൽ ഹൈറേഞ്ച്, വയനാടൻ മുളകിന് ആവശ്യക്കാരില്ല. കൊച്ചിയിൽ പോയവാരം ഗാർബിൾഡ് കുരുമുളക് വില 33,100 രൂപയിൽനിന്ന് 31,800 രൂപയായി. രണ്ടാഴ്ചയ്ക്കിടെ 2200 രൂപയാണ് കുരുമുളകിനു നഷ്ടമായത്.
ഏലം
ഏലക്കയുടെ വിലത്തകർച്ച പിടിച്ചുനിർത്താൻ ഒരു വിഭാഗം ഉത്പാദകർ ലേലത്തിനുള്ള ചരക്കുനീക്കം കുറച്ചു. കാലാവസ്ഥ കണക്കിലെടുത്താൽ ഫെബ്രുവരിവരെ വിളവെടുപ്പ് തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ച്. ഇതിനിടയിൽ ദീപാവലിക്കുവേണ്ടിയുള്ള ഏലക്ക സംഭരണം പൂർത്തിയാക്കി ഇടപാടുകാർ രംഗം വിട്ടതിനാൽ നിരക്കായ കിലോ 2774 രൂപയിൽ നിന്ന് 2511 രൂപ ഇടിഞ്ഞു. വാരാന്ത്യം 2699 രൂപയിലാണ് മികച്ചയിനങ്ങൾ.
ജാതിക്ക ജാതിക്ക, ജാതിപത്രി വിലകളിൽ കാര്യമായ മാറ്റമില്ല. വിദേശ ഓർഡറുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കയറ്റുമതിക്കാർ തയാറായില്ല. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ 180-200, തൊണ്ടില്ലാത്തത് 340-360, ജാതിപത്രി 700-800 രൂപയിലുമാണ്.
ചുക്ക്
ശൈത്യകാലത്തിനു തുടക്കം കുറിച്ചെങ്കിലും ചുക്കിന് ആഭ്യന്തര ഡിമാൻഡ് ഇനിയും ശക്തിയാർജിച്ചിട്ടില്ല. കൊച്ചിയിൽ വിവിധയിനം ചുക്ക് 22,500‐26,500 രൂപയിൽ വ്യാപാരം നടന്നു.
നാളികേരം
ദീപാവലി വേളയിലും നാളികേരോത്പന്നങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല. വെളിച്ചെണ്ണയ്ക്കു ദീപാവലി ഡിമാൻഡ് പ്രതീക്ഷിച്ച് എണ്ണ സംഭരിച്ച മില്ലുകാർ ഏതു വിധേനയും ചരക്ക് വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 14,500 രൂപയിലും കൊപ്ര 9725 രൂപയിലും ശനിയാഴ്ച ക്ലോസിംഗ് നടന്നു. ഞായറാഴ്ച നടന്ന ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ വെളിച്ചെണ്ണ 14,525 രൂപയായി ഉയർന്നു.
റബർ
മഴ മൂലം ടാപ്പിംഗ് പല അവസരത്തിലും തടസപ്പെട്ടതോടെ കൊച്ചി, കോട്ടയം വിപണികളിൽ വില്പനക്കാർ കുറഞ്ഞു. ഇതിനിടെ ടയർ കന്പനികൾക്ക് ഒപ്പം ചെറുകിട വ്യവസായികളും ഷീറ്റ് ശേഖരിക്കാൻ എത്തിയത് നിരക്ക് മെച്ചപ്പെടുത്തി. നാലാം ഗ്രേഡ് റബർ വില 12,200 രൂപയിൽനിന്ന് 12,450വരെ കയറിയശേഷം വാരാന്ത്യം 12,350 ലാണ്. അഞ്ചാം ഗ്രേഡ് റബറിന് 200 രൂപ ഉയർന്ന് 12,200 രൂപയായി. അതേസമയം ലാറ്റക്സ് 9600 ൽനിന്ന് 9400 രൂപയായി.
സ്വർണം
കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. പവന് 28,480 രൂപയിൽനിന്ന് 28,680 രൂപയായി, ഇതോടെ ഗ്രാമിന് വില 3585 രൂപയായി. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1489 ഡോളറിൽനിന്ന് 1517 വരെ കയറിയ ശേഷം ക്ലോസിംഗിൽ 1504 ഡോളറിലാണ്.