മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മികച്ച ത്രൈമാസ ഫലം പുറത്തുവിട്ടു. അറ്റാദായം മൂന്നുമടങ്ങായി. 3011 കോടി രൂപയാണ് അറ്റാദായം.
സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തിൽ പ്രശ്നകടങ്ങൾ കുറഞ്ഞതാണു ബാങ്കിനെ സഹായിച്ചത്. എന്നാൽ, കന്പനികൾ വായ്പ എടുക്കുന്നതിൽ മടികാണിക്കുന്നുണ്ട്. പല കന്പനികളും അനുവദിച്ചിട്ടുള്ള പ്രവർത്തന മൂലധനവായ്പ മുഴുവൻ എടുക്കുന്നില്ല. ഇതുമൂലം വായ്പാ വർധന ഒന്പതുശതമാനത്തിൽ ഒതുങ്ങിയെന്നു ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. എന്നാൽ, വ്യക്തിഗത വായ്പകൾ 19 ശതമാനം വർധിച്ചു. ഇപ്പോൾ ബാങ്കിന്റെ വായ്പകളിൽ 60 ശതമാനം വ്യക്തിഗത വായ്പകളാണ്.
നിഷ്ക്രിയ ആസ്തി ഒരുവർഷം മുന്പ് 9.95 ശതമാനമായിരുന്നത് 7.19 ശതമാനമായി താണു. 22.48 ലക്ഷം കോടിയാണ് മൊത്തം വായ്പ. കിട്ടാക്കടങ്ങളുടെ തോത് 8805 കോടി രൂപ മാത്രം. നേരത്തേ 16000 കോടി വരെ ആയിരുന്നു. നിഷ്ക്രിയ ആസ്തികൾക്കു വകയിരുത്താനായി 11,040 കോടി രൂപ നീക്കിവച്ചു.
ടെലികോം മേഖലയ്ക്കു ബാങ്ക് 35,000 കോടി രൂപ നൽകിയിട്ടുണ്ട്. പുതിയ സുപ്രീംകോടതി വിധി ഈ വായ്പകളെ എങ്ങനെ ബാധിക്കുമെന്നു ബാങ്ക് വിലയിരുത്തിയിട്ടില്ല.
പ്രതീക്ഷയിലും മികച്ച റിസൽട്ട് ബാങ്ക് ഓഹരികൾക്കു വില വർധിപ്പിച്ചു. ഇന്നലെ 7.19 ശതമാനം ഉയർന്ന് 281.6 രൂപയിലെത്തി എസ്ബിഐ ഓഹരിവില.
എസ്ബിഐക്കു മികച്ച ലാഭം
12:20 AM Oct 26, 2019 | Deepika.com