മുംബൈ/ബംഗളൂരു: ആരോപണക്കുരുക്കിലായ ഇൻഫോസിസ് ടെക്നോളജീസിനോടു വിശദീകരണം തേടി സെബിയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും.
മാനേജ്മെന്റ് കണക്കിൽ കൃത്രിമം കാണിക്കുന്നെന്ന ആരോപണം വന്നിട്ടു യഥാസമയം സ്റ്റോക്ക് എക്സ്ചേഞ്ചുകളെയും സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യെയും അറിയിക്കാത്തതിനാണു വിശദീകരണം ചോദിച്ചിരിക്കുന്നത്.
ഇൻഫോസിസിലെ ഒരു ഡയറക്ടർക്ക് സെപ്റ്റംബർ 30-നു പരാതി ലഭിച്ചു. ഒക്ടോബർ പത്തിനു ബോർഡ് ഇതു ചർച്ച ചെയ്തു. തുടർനടപടിക്ക് ഓഡിറ്റ് കമ്മിറ്റിയെ നിയോഗിച്ചു. ഒക്ടോബർ 22-നു കന്പനി ചെയർമാൻ നന്ദൻ നിലേകനി ഇക്കാര്യങ്ങൾ സംബന്ധിച്ച് ഒരു പ്രസ്താവന ഇറക്കി. എന്നാൽ സെബി നിയമപ്രകാരമുള്ള അറിയിപ്പ് നല്കിയില്ല. ഇതിലാണു വിശദീകരണം തേടിയത്.
ലാഭം കൂട്ടിക്കാണിക്കാൻ കന്പനി സിഇഒ സലിൽ പരേഖും സിഎഫ്ഒ നിലാന്ത്ജൻ റോയിയും ചേർന്നു കണക്കിൽ തിരിമറി നടത്തിച്ചു എന്നാണ് ആരോപണം. ബോർഡ് യോഗത്തിൽ ഇരുവരും ആരോപണം നിഷേധിച്ചെന്നാണു റിപ്പോർട്ട്.
ആരോപണങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ഇൻഫോസിസ് ഓഹരികൾക്കു 16 ശതമാനം വിലയിടിഞ്ഞു. ഇന്നലെ ഓഹരിവില ഒന്നര ശതമാനം വർധിക്കുകയുണ്ടായി.
ഇതിനിടെ ന്യൂയോർക്കിലെ റോസൻ ലോ ഫേം എന്ന സ്ഥാപനം ഇൻഫോസിസിനെതിരേ നിക്ഷേപകകൂട്ടായ്മ ഉണ്ടാക്കി കേസ് നടത്താൻ ശ്രമമാരംഭിച്ചു. 2017-ൽ വിശാൽ സിക്കയും നാരായണ മൂർത്തിയും തമ്മിലുള്ള തർക്കത്തിനിടയിലും ഇതേ സ്ഥാപനം കേസിനു ശ്രമിച്ചതാണ്. ഇൻഫോസിസ് ഓഹരികൾ ആധാരമാക്കിയുള്ള അമേരിക്കൻ ഡെപ്പോസിറ്ററി റൈറ്റ് അമേരിക്കയിലെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതിനാൽ അവിടെ കേസ് നടത്താം.
ഇൻഫോസിസിനോടു വിശദീകരണം തേടി
11:37 PM Oct 23, 2019 | Deepika.com