കന്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് (സിഇഒ) സലിൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) നിലാഞ്ജൻ റോയ് എന്നിവർക്കെതിരേയാണ് ആരോപണം. ലാഭം കൂട്ടിക്കാണിക്കാൻ പല ചെലവുകളും ബാധ്യതകളും നഷ്ടങ്ങളും കണക്കിൽപ്പെടുത്തിയില്ല എന്നതാണ് ആരോപണത്തിന്റെ കാതൽ.
ആരോപണങ്ങൾ ഡയറക്ടർ ബോർഡിന്റെ ഓഡിറ്റ് കമ്മിറ്റിക്കു കൈമാറിയെന്ന് ചെയർമാൻ നന്ദൻ നിലേകനി അറിയിച്ചു. സ്വതന്ത്ര ഓഡിറ്റർമാരായ ഏൺസ്റ്റ് ആൻഡ് യംഗു (ഇവൈ)മായി ആലോചിച്ച് സ്വതന്ത്ര അന്വേഷണത്തിന് ശാർദുൽ അമർചന്ദ് മംഗൾദാസ് ആൻഡ് കന്പനി എന്ന നിയമസ്ഥാപനത്തെ ഓഡിറ്റ് കമ്മിറ്റി ചുമതലപ്പെടുത്തി. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽനിന്നു സിഇഒ പരേഖിനെയും സിഎഫ്ഒ റോയിയെയും മാറ്റിനിർത്തി.
ഇൻഫോസിസ് ജീവനക്കാരുടെ ഒരു സംഘമാണ് ആരോപണം ഉന്നയിച്ചത്. എത്തിക്കൽ എംപ്ലോയീസ് എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. കന്പനിയിലെ ഒരു ഡയറക്ടർക്ക് സെപ്റ്റംബർ 30-നാണു പരാതി ലഭിച്ചതെന്നും ഒക്ടോബർ 10-ന് ഓഡിറ്റ് കമ്മിറ്റി പരാതിയിൽ നടപടി തുടങ്ങിയെന്നും നിലേകനി അറിയിച്ചു.
അമേരിക്കയിൽ ഇൻഫോസിസിന്റെ എഡിആർ (അമേരിക്കൻ ഡിപ്പോസിറ്റി റൈറ്റ്-ഇൻഫി ഓഹരി ആധാരമാക്കിയുള്ള ഒരു നിക്ഷേപ ഉപകരണം) ലിസ്റ്റ് ചെയ്തു വ്യാപാരം നടക്കുന്നുണ്ട്.
പരാതി അമേരിക്കയിലെ മൂലധന വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും (എസ്ഇസി) നൽകിയിട്ടുണ്ട്. അവർ കർശന നടപടി ആവശ്യപ്പെടുമെന്നതിനാൽ വേഗം അന്വേഷണം നടത്താൻ കന്പനി നിർബന്ധിതമാണ്.
തിങ്കളാഴ്ച അമേരിക്കയിൽ ഇൻഫി എഡിആറിന്റെ വില 12 ശതമാനം താണു. ഇന്നലെ ഇന്ത്യൻ വിപണിയിൽ ഇൻഫി ഓഹരിവില 124.3 രൂപ (16.21 ശതമാനം) താണ് 643.55 രൂപയായി. എച്ച്സിഎൽ, ടെക് മഹീന്ദ്ര, ഹെക്സാവേർ, എംഫാസിസ്, ടിസിഎസ് തുടങ്ങിയ മറ്റ് ഐടി ഓഹരികൾക്കും വില ചെറിയതോതിൽ താണു.
നഷ്ടം കണക്കിൽ ചേർത്തില്ല
കന്പനി ലാഭത്തിലാണെന്നു കാണിക്കുന്നതിനു സിഇഒ സലിൽ പരേഖും സിഎഫ്ഒ നിലാഞ്ജൻ റോയിയും അധാർമികമായ പല കാര്യങ്ങളും ചെയ്തതായി "എത്തിക്കൽ എംപ്ലോയീസ്' ആരോപിച്ചു.
1. സമീപകാലത്തു കന്പനി ഏർപ്പെട്ട പല വലിയ കരാറുകളും ഒട്ടും ലാഭം ഉള്ളവയല്ല. എന്നിട്ടും അവയിൽ നല്ല ലാഭം കിട്ടുമെന്ന തരത്തിൽ കണക്കുകൾ അവതരിപ്പിച്ചു. വെറൈസൽ, ഇന്റൽ എന്നിവയുമായുള്ള കരാറുകൾ, ജപ്പാനിൽ ആരംഭിച്ച ചില സംയുക്ത സംരംഭങ്ങൾ, എബിഎൻ അമ്രോയുടെ സബ്സിഡിയറി ഏറ്റെടുക്കൽ തുടങ്ങിയവയെല്ലാം നഷ്ടക്കച്ചവടങ്ങളാണ്.
2. ഈ വർഷം ഒന്നാം ത്രൈമാസത്തിൽ ജീവനക്കാരുടെ വീസയ്ക്കുവേണ്ടി ചെലവായ വലിയ തുക കണക്കിൽപ്പെടുത്തിയില്ല.
3. ഒരു കോൺട്രാക്ടിൽ തിരിച്ചു നൽകേണ്ടിയിരുന്ന അഞ്ചുകോടി ഡോളർ (350 കോടി രൂപ) കഴിഞ്ഞ ത്രൈമാസത്തിലെ കണക്കിൽനിന്ന് ഒഴിവാക്കി.
4. കന്പനിയുടെ നിക്ഷേപ വിഭാഗത്തോടു കൂടുതൽ നഷ്ടസാധ്യതയുള്ള നിക്ഷേപങ്ങൾ വഴി ലാഭം വർധിപ്പിക്കാൻ സമ്മർദം ചെലുത്തി. കന്പനി നയപ്രകാരം അനുവദനീയമല്ലാത്ത നിക്ഷേപങ്ങൾ നടത്താൻ പ്രേരിപ്പിച്ചു.