ലണ്ടൻ: പാർലമെന്റിൽ തിരിച്ചടി നേരിട്ടെങ്കിലും ഈ മാസം 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കാനാവുമെന്ന നിലപാട് ബ്രിട്ടനിലെ ജോൺസൻ ഭരണകൂടം ആവർത്തിച്ചു. ബ്രെക്സിറ്റ് നീട്ടുന്ന കാര്യത്തിൽ യൂറോപ്യൻ യൂണിയനിലെ മിക്ക അംഗങ്ങൾക്കും യോജിപ്പില്ലെന്നും 31നുതന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നും വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബും മറ്റൊരു കാബിനറ്റ് മന്ത്രിയായ മൈക്കൽ ഗോവും ഇന്നലെ പറഞ്ഞു.
ഇതിനിടെ, പാർലമെന്റ് നിർദേശ പ്രകാരം ബ്രെക്സിറ്റ് നീട്ടണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ജുൻകർക്ക് പ്രധാനമന്ത്രി ജോൺസൻ അയച്ച കത്തുകളിൽ പരസ്പരവിരുദ്ധ നിലപാടാണുള്ളതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൊത്തം മൂന്നു കത്തുകളാണ് അയച്ചത്. ആദ്യത്തെ കത്തിൽ ബ്രെക്സിറ്റ് തീയതി മൂന്നു മാസത്തേക്കുകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടു. ഒപ്പില്ലാതെയാണ് ഈ കത്ത് അയച്ചത്. നിയമം അനുശാസിക്കുന്നതിനാലാണ് ആദ്യത്തെ കത്തെന്ന് രണ്ടാമത്തെ കത്തിൽ ജോൺസൻ പറഞ്ഞു. ബ്രെക്സിറ്റ് ഇനിയും നീട്ടുന്നത് ബ്രിട്ടന്റെയും ഇയു പങ്കാളികളുടെയും താത്പര്യങ്ങൾക്കു നിരക്കുന്നതല്ലെന്നു മൂന്നാമത്തെ കത്തിൽ ചൂണ്ടിക്കാട്ടി. ബോറീസ് ജോൺസൻ എന്നു പേരു വച്ച് ഈ കത്തിൽ ഒപ്പിട്ടിട്ടുമുണ്ട്.
നിയമം പാലിക്കാനായി കത്തയച്ചെങ്കിലും പ്രധാനമന്ത്രിയുടെ മനസു മാറ്റാൻ പാർലമെന്റിനാവില്ലെന്നു മന്ത്രി ഗോവ് പറഞ്ഞു. സർക്കാരിന്റെ നയത്തിലും മാറ്റമില്ല. കരാറില്ലാ ബ്രെക്സിറ്റിലേക്കാണു കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ബ്രെക്സിറ്റ് നീട്ടണമെന്ന ജോൺസന്റെ കത്തു കിട്ടിയെന്നും ഇയു രാജ്യങ്ങളുടെ നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും ജുൻകർ പറഞ്ഞു.
ഇതിനിടെ, ബ്രെക്സിറ്റ് കരാർ വീണ്ടും ഈയാഴ്ച തന്നെ പാർലമെന്റിൽ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ജോൺസന് ഭരണകൂടം. ഇത്തവണ കരാർ പാസാക്കിയെടുക്കാനുള്ള സാധ്യത ഏറിയെന്നു വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് പറഞ്ഞു.
ജോൺസന്റെ കത്തുകൾ പരസ്പരവിരുദ്ധം; ബ്രെക്സിറ്റ് 31നു തന്നെ നടപ്പാക്കുമെന്ന്
12:29 AM Oct 21, 2019 | Deepika.com