വാഷിംഗ്ടൺ ഡിസി: ജി-7 ഉച്ചകോടി സ്വന്തം റിസോർട്ടിൽ നടത്താനുള്ള പദ്ധതി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപേക്ഷിച്ചു.
മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കടുത്ത വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ മനംമാറ്റം. ക്യാന്പ് ഡേവിഡിലെ പ്രസിഡൻഷ്യൽ റിട്രീറ്റ് ആയിരിക്കും ഉച്ചകോടിക്കു വേദിയാവുകയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
2020ലെ ജി-7 ഉച്ചകോടി ഫ്ലോറിഡയിലുള്ള ട്രംപിന്റെ ഡോറൽ ഗോൾഫ് റിസോർട്ടിൽ നടത്താനായിരുന്നു പദ്ധതി. സ്വന്തം നേട്ടത്തിനുവേണ്ടി ട്രംപ് അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ആരോപണം ഉയർന്നു.
യുഎസ് ജനപ്രതിനിധി സഭയിലെ റൂൾസ് കമ്മിറ്റിയും ട്രംപിനെതിരേ രംഗത്തുവന്നു. ട്രംപിന്റെ റിസോർട്ടിൽ ഉച്ചകോടി നടത്തുന്നത് തടയാനായി കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരുമെന്ന് അറിയിച്ചിരുന്നു.
പ്രതിപക്ഷ ഡെമോക്രാറ്റുകളും മാധ്യമങ്ങളും അടിസ്ഥാനമില്ലാതെ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വേദി മാറ്റുന്നതെന്ന് ട്രംപ് ഇന്നലെ ട്വിറ്ററിൽ പറഞ്ഞു. മയാമിയിൽനിന്ന് 13 കിലോമീറ്റർ അകലെയാണ് ട്രംപിന്റെ റിസോർട്ട്. എണ്ണൂറ് ഏക്കറിലായി അഞ്ച് ഗോൾഫ് കോഴ്സുകളും 700 ഹോട്ടൽ റൂമുകളും അടക്കമുള്ള സൗകര്യങ്ങളുണ്ട്.
ട്രംപ് റിസോർട്ട് ഉച്ചകോടിക്കു നല്കില്ല
12:28 AM Oct 21, 2019 | Deepika.com