കോട്ടയം: അഞ്ചു പശുക്കളിലധികം വളർത്തുന്നവർക്കു ഫാം ലൈസൻസ് നിർബന്ധമാക്കിയ നടപടി ചെറുകിട ക്ഷീരകർഷകർക്കു കനത്ത തിരിച്ചടിയാകുന്നു. മൂന്നു പശുക്കളും രണ്ടു കിടാരികളുമുള്ളവരെപ്പോലും പഞ്ചായത്തുകൾ അഞ്ചു പശുക്കളുള്ളവരുടെ ഗണത്തിൽപ്പെടുത്തിയിരിക്കുകയാണ്.
വ്യാവസായികമായി പശുക്കളെ വളർത്തുന്നവർക്കു ലൈസൻസ് നിർബന്ധമാക്കിയുള്ള 2012ലെ പഞ്ചായത്ത് ആക്ട് പുതുക്കിയതോടെയാണു പ്രശ്നങ്ങൾക്കു തുടക്കമായത്. അഞ്ചു പശു എന്ന നിബന്ധന വന്നതോടെ കന്നുകാലി വളർത്തൽ ഉപജീവനമാർഗമാക്കിയ നിരവധി കർഷക കുടുംബങ്ങൾ ബുദ്ധിമുട്ടിലായി.
കഴിഞ്ഞ ഒന്നര മാസമായി ലൈസൻസ് എടുക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് അധികൃതർ നിരവധി ക്ഷീരകർഷകർക്കു നോട്ടീസ് നൽകിയിരിക്കുകയാണ്. അഞ്ച് പശുക്കൾ കൂടാതെ 100 കോഴികൾ, 20 ആടുകൾ എന്നിവയെ വളർത്തുന്നവർക്കും ലൈസൻസ് നിർബന്ധമാക്കി.
സാധാരണക്കാരായ ചെറുകിട ക്ഷീരകർഷകരെ സംബന്ധിച്ചടത്തോളം ലൈൻസ് എടുക്കുന്നതു ബുദ്ധിമുട്ടേറിയ നടപടിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ലൈസൻസ് ലഭിക്കാനായി പൊലൂഷൻ കണ്ട്രോൾ ബോർഡ്, ഫയർ ആൻഡ് സേഫ്റ്റി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുടെ അനുമതി വേണം. പശു വളർത്തലുമായി ബന്ധപ്പെടുന്ന മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവകുപ്പ്, വെറ്ററിനറി സർവകലാശാല എന്നിവയുമായി യാതൊരു ബന്ധവുമില്ലാത്ത മൂന്നു ഡിപ്പാർട്ട്മെന്റുകളിൽനിന്ന് അനുമതി വാങ്ങണമെന്ന നിയമം ഏറെ വിചിത്രമാണെന്നു കർഷകർ പറയുന്നു.
നിലവിൽ വ്യാവസായികമായി ഫാം നടത്തുന്നവർക്കുവേണ്ടി നടപ്പാക്കിയ നിയമത്തിന്റെ പരിധിയിൽ ചെറുകിട കർഷകരെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നതു കേരളത്തിൽ മാത്രമാണ്. അനാവശ്യമായി നടപ്പാക്കുന്ന ഇത്തരം നിയമനടപടികളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ചെറുകിട കർഷകരെ ദ്രോഹിക്കുകയും കുത്തകകളെ സഹായിക്കുകയും ചെയ്യുന്ന സമീപനമാണെന്നു ക്ഷീരകർഷകർ പരാതിപ്പെടുന്നു. അതേസമയം, നിയമം നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം.
ജെവിൻ കോട്ടൂർ
പശുവിനെ വളർത്താൻ ഫാം ലൈസൻസ് ; ക്ഷീരകർഷകർക്കു കനത്ത തിരിച്ചടി
11:26 PM Oct 19, 2019 | Deepika.com