ഡാളസ്: വടക്കൻ സിറിയയിൽ തുർക്കി നടത്തിയ ആക്രമണത്തെ കുട്ടിക്കളിയോട് ഉപമിച്ച് പ്രസിഡന്റ് ട്രംപ്. കുട്ടികളെ നാം പോരടിക്കാൻ അനുവദിക്കുകയും അല്പം കഴിഞ്ഞ് പിടിച്ചുമാറ്റുകയും ചെയ്യാറുണ്ട്. അതുപോലെയാണ് തുർക്കി- കുർദ് പോരാട്ടത്തിലും സംഭവിച്ചതെന്നു ടെക്സസിൽ പ്രചാരണറാലിയിൽ ട്രംപ് പറഞ്ഞു. യുഎസ് സൈനികരെ പിൻവലിച്ച് തുർക്കിക്ക് ആക്രമണത്തിന് അവസരം കൊടുത്തെന്ന ആരോപണത്തെ ട്രംപ് നിഷേധിച്ചു.
ഒരാഴ്ച ദീർഘിച്ച പോരാട്ടത്തിൽ ഇതിനകം സിവിലിയന്മാർ ഉൾപ്പെടെ 500 പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്. ഇതിൽ ഭൂരിഭാഗവും കുർദ് വംശജരാണ്. മൂന്നുലക്ഷത്തോളം സിവിലിയന്മാർ പലായനം ചെയ്തിട്ടുമുണ്ട്.
യുഎസ് വൈസ്പ്രസിഡന്റ് മൈക്ക് പെൻസും തുർക്കി പ്രസിഡന്റ് എർദോഗനുമായി നടത്തിയ ചർച്ചയെത്തുടർന്ന് 120 മണിക്കൂർ വെടിനിർത്തലിനു തുർക്കി സമ്മതിച്ചു.എന്നാൽ ഇതിനുശേഷവും റാസ് അൽ അയ്ൻ പട്ടണത്തിൽ ആക്രമണം തുടരുന്നതായി എപി റിപ്പോർട്ടു ചെയ്തു.
സിറിയയ്ക്കുള്ളിൽ തുർക്കി സ്ഥാപിക്കാനുദ്ദേശിക്കുന്ന നിർദിഷ്ട സുരക്ഷിതമേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ കുർദുകൾക്ക് അവസരം നൽകാനാണു വെടിനിർത്തലെന്ന് എർദോഗൻ ചൂണ്ടിക്കാട്ടി.
കുർദുകൾ പിന്മാറിയില്ലെങ്കിൽ അഞ്ചുദിവസത്തെ സമയപരിധി കഴിഞ്ഞ് കൂടുതൽശക്തമായ ആക്രമണം നടത്തുമെന്നും എർദോഗൻ ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞു. ട്രംപ് തനിക്ക് അയച്ച കത്ത് എല്ലാ നയതന്ത്രമര്യാദകളും ലംഘിക്കുന്നതായിരുന്നുവെന്നും എന്നാൽ രണ്ടുനേതാക്കളും തമ്മിലുള്ള പരസ്പര സ്നേഹവും ബഹുമാനവും കണക്കിലെടുത്ത് ഇക്കാര്യം വിട്ടുകളയുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ കത്ത് എർദോഗൻ ചവറ്റുകൊട്ടയിൽ എറിഞ്ഞെന്നു നേരത്തെ ബിബിസിയും സിഎൻഎനും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.
തുർക്കി-കുർദ് പോരാട്ടം കുട്ടിക്കളിയെന്നു ട്രംപ്
12:06 AM Oct 19, 2019 | Deepika.com