ന്യൂഡൽഹി: അനധികൃതമായി യുഎസിൽ കുടിയേറാൻ ശ്രമിച്ച 311 അംഗ ഇന്ത്യൻ സംഘത്തെ മെക്സിക്കോ അധികൃതർ പിടികൂടി തിരിച്ചയച്ചു. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് മാസങ്ങൾ നീണ്ട യാതനകൾ സഹിച്ചാണ് സംഘം മെക്സിക്കോവരെ എത്യത്. യുഎസ് അതിർത്തിക്ക് 800 കിലോമീറ്റർ അകലെവച്ച് ഇവരുടെ സ്വപ്നം പൊലിഞ്ഞു. ചാർട്ടർ ചെയ്ത വിമാനത്തിൽ ഇവരെ ഇന്ത്യയിലേക്കു തിരിച്ചയക്കുകയായിരുന്നു.
സംഘം ഇന്നലെ ഡൽഹിയിലെത്തി. ഭൂരിഭാഗവും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളൽനിന്നുള്ളവരാണ്. ഒരു വനിതയും സംഘത്തിൽ ഉൾപ്പെടുന്നു. ജൂണിലാണ് ഇവർ പുറപ്പെട്ടതെന്നു കരുതുന്നു. ഏഴു രാജ്യങ്ങൾ പിന്നിട്ടാണ് മെക്സിക്കോ വരെ എത്തിയതെന്ന് സംഘത്തിലെ മൻദീപ് സിംഗ് പറഞ്ഞു. എഴു ദിവസം കാൽനടയായി പാനമാ കാട് മുറിച്ചുകടക്കുന്നതടക്കമുള്ള യാതനകൾ നേരിട്ടു. മുന്പു കുടിയേറാൻ ശ്രമിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ വഴിയിൽ കണ്ടതായും ഈ പത്തൊന്പതുകാരൻ പറഞ്ഞു.
തനിക്കും ഭർത്താവിനും മകനുമുള്ള യാത്രാച്ചെലവ് 53 ലക്ഷം രൂപ ആയിരുന്നുവെന്ന് സംഘത്തിലെ വനിത കമൽജീത് കൗർ പറഞ്ഞു.
കുടിയേറ്റവിരുദ്ധനായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മെക്സിക്കോ അതിർത്തിവഴിയുള്ള കുടിയേറ്റം തടയാനായി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യുഎസിൽ കുടിയേറാമെന്ന മോഹവുമായി എത്തുന്നവർക്കെതിരേ നടപടി എടുത്തില്ലെങ്കിൽ മെക്സിക്കോയിൽനിന്നുള്ള ഇറക്കുമതിക്ക് പിഴച്ചുങ്കം ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
യുഎസിൽ കുടിയേറാൻ ശ്രമിച്ച 300 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു
12:06 AM Oct 19, 2019 | Deepika.com