ന്യൂഡൽഹി: അമേരിക്കയിൽനിന്നുള്ള ചിക്കനും ആപ്പിളും ബർബൻ വിസ്കിയും വാൽനട്ടും ഇനി കുറഞ്ഞ വിലയ്ക്കു ലഭിക്കും. ഈ ദിവസങ്ങളിൽ നടക്കുന്ന ഇന്ത്യ-യുഎസ് വാണിജ്യചർച്ചകൾ വിജയകരമായാൽ അമേരിക്കൻ ഭക്ഷ്യപാനീയങ്ങൾക്ക് ഇറക്കുമതിച്ചുങ്കം കുറയും.
വാണിജ്യചർച്ചയുടെ ഒന്നാംഘട്ടം വേഗം പൂർത്തീകരിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം വാഷിംഗ്ടണിൽവച്ചു പറഞ്ഞിരുന്നു. സെപ്റ്റംബർ 22-നു ഹൂസ്റ്റണിലെ ഹൗഡി മോഡി പരിപാടിയിൽ പങ്കെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യ യുഎസ് ഉത്പന്നങ്ങൾക്കുള്ള ചുങ്കം കുറയ്ക്കണമന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള ജിഎസ്പി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ്) പിൻവലിച്ചപ്പോൾ ഇന്ത്യ അമേരിക്കൻ ഭക്ഷ്യ-കാർഷിക ഉത്പന്നങ്ങൾക്കു ചുങ്കം കൂട്ടിയിരുന്നു.
ചിക്കൻ കഷണങ്ങളുട ചുങ്കം 100 ശതമാനത്തിൽനിന്നു 30-ഉം വാൽനട്ടിന്റേത് 100ൽനിന്നു പത്തും ആപ്പിളിന്റേത് 50-ൽനിന്നു പത്തു ശതമാനവുമായി കുറയ്ക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ബർബൻ വിസ്കിയുടേത് 150 ശതമാനത്തിൽനിന്നു 30 ശതമാനമാക്കണം. അമേരിക്കയുടെ എഥനോളിന്റെ ചുങ്കം 150 ശതമാനത്തിൽനിന്നു ഗണ്യമായി താഴ്ത്തണം, ജൈവ ഇന്ധന ഇറക്കുമതിക്കുള്ള ലൈസൻസ് വ്യവസ്ഥ എടുത്തുകളയണം, പാലിൽനിന്നുള്ള ആൽബുമിന്റെ ചുങ്കം 20ൽനിന്നു പത്തു ശതമാനമാക്കണം തുടങ്ങിയ ആവശ്യങ്ങളും അമേരിക്ക ഉന്നയിച്ചിട്ടുണ്ട്. സ്റ്റെന്റ്, കൃത്രിമ മുട്ട് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ ലാഭമാർജിൻ കൂട്ടണമെന്നതും യുഎസ് ആവശ്യമാണ്.
അമേരിക്കൻ ചിക്കനും ആപ്പിളിനും വില കുറയും
11:58 PM Oct 17, 2019 | Deepika.com