ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാക്കുന്നതു സംബന്ധിച്ചു കരാറിലെത്തിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസണും യൂറോപ്യൻ കമ്മീഷൻ മേധാവി ഷാങ് ക്ലോദ് ജുൻകറും പ്രഖ്യാപിച്ചു. കരടു കരാറിൽ ഇരുകൂട്ടരും ഒപ്പുവച്ചു.
എന്നാൽ, ശനിയാഴ്ച ബ്രിട്ടീഷ് പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിൽ കരാറിന് അംഗീകാരം കിട്ടുന്ന കാര്യം സംശയമാണെന്നാണു റിപ്പോർട്ട്. ഭരണകക്ഷിയെ പിന്താങ്ങുന്ന ഡിയുപി കരാറിനെതിരേ രൂക്ഷവിമർശനമുയർത്തി. കരാറിനെതിരേ വോട്ട് ചെയ്യുമെന്നു പ്രതിപക്ഷ ലേബർ പാർട്ടിയും വ്യക്തമാക്കി. സർക്കാരിനു ഭൂരിപക്ഷമില്ലാത്തതിനാൽ കരാറിന്റെ ഗതി എന്താവുമെന്നു വ്യക്തമല്ല. തെരേസാ മേ സർക്കാർ മൂന്നു തവണ കരാർ അവതരിപ്പിച്ചെങ്കിലും എംപിമാർ നിരാകരിക്കുകയായിരുന്നു.
ബ്രിട്ടീഷ് പാർലമെന്റിനു പുറമേ ബ്രസൽസിലെ യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരവും കിട്ടിയാലേ കരാർ പ്രാബല്യത്തിലാവൂ. 28 അംഗ യൂറോപ്യൻ യൂണിയനിലെ ബ്രിട്ടൻ ഒഴികെ യുള്ള അംഗങ്ങളുടെ സമ്മതവും നേടണം. ഇയു ഉച്ചകോടിക്കായി ജോൺസൻ ബ്രസൽസിൽ എത്തിയിട്ടുണ്ട്.
നാളത്തെ വോട്ടെടുപ്പിൽ ബ്രിട്ടീഷ് പാർലമെന്റ് കരാർ നിരാകരിച്ചാൽ പ്രധാനമന്ത്രിയുടെ നില പരുങ്ങലിലാവും. ബെൻ ആക്ട് പ്രകാരം ബ്രെക്സിറ്റ് നീട്ടാൻ ബ്രസൽസിനോട് ജോൺസൻ ആവശ്യപ്പെടണം. കരാർ പാസായാൽ ജോൺസൻ നേരത്തേ പറഞ്ഞപോലെ ഈ മാസം 31നു തന്നെ ബ്രിട്ടന് യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തു കടക്കാം.
കിട്ടാവുന്നതിൽ നല്ല കരാറിനാണു തങ്ങൾ രൂപം നൽകിയിരിക്കുന്നതെന്നും ഇനി യാതൊരു കാരണവശാലും തീയതി നീട്ടിത്തരില്ലെന്നും ജുൻകർ വ്യക്തമാക്കി. ഇത് ബ്രിട്ടീഷ് എംപിമാരെ സമ്മർദത്തിലാക്കുമെന്നു തീർച്ചയാണ്.
ഇതിനു മുന്പുള്ള കരാറുകൾ നിരാകരിക്കപ്പെട്ടത് പ്രധാനമായും ഐറിഷ് ബാക് സ്റ്റോപ് സംബന്ധിച്ച തർക്കത്തെത്തുടർന്നാണ്. പുതുതായി രൂപം കൊടുത്ത കരാർ പ്രകാരം വടക്കൻ അയർലൻഡ് യുകെയിൽ തുടരുമെങ്കിലും പ്രായോഗികമായി ഇയു കസ്റ്റംസ് യൂണിയനിലായിരിക്കും.
ബ്രെക്സിറ്റ് കരാറായി; വോട്ടെടുപ്പു നാളെ
10:50 PM Oct 17, 2019 | Deepika.com