വാഷിംഗ്ടൺ ഡിസി: തുർക്കി-സിറിയ ആക്രമണത്തിൽ കൈകഴുകി പ്രസിഡന്റ് ട്രംപ്.അത് അവർ തമ്മിലുള്ള പ്രശ്നമാണെന്നും യുഎസിന് ഇതിൽ കാര്യമില്ലെന്നും ഇന്നലെ വൈറ്റ്ഹൗസിൽ ട്രംപ് റിപ്പോർട്ടർമാരോടു പറഞ്ഞു. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്റരെല്ലായുമായി ഒാവൽ ഓഫീസിൽ ഫോട്ടോയ്ക്കു പോസു ചെയ്യവേയാണ് ട്രംപ് നിലപാടു വ്യക്തമാക്കിയത്.
കുർദിഷ് എസ്ഡിഎഫ് സൈനികരെ ലക്ഷ്യമിട്ട് തുർക്കി തുടങ്ങിയ ആക്രമണം ഒരാഴ്ച പിന്നിട്ടു. ഐഎസിനെതിരായ പോരാട്ടത്തിൽ യുഎസിനെ സഹായിച്ച എസ്ഡിഎഫിനെ തുർക്കിയുടെ ദയയ്ക്ക് എറിഞ്ഞുകൊടുത്ത് അമേരിക്കൻ സൈനികരെ ട്രംപ് പിൻവലിച്ചതാണ് ആക്രമണത്തിന് അവസരം ഒരുക്കിയത്. കുർദുകൾ മാലാഖമാരൊന്നുമല്ലെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.
തുർക്കി ആക്രണത്തെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ അങ്കാറയുമായി ചർച്ചയ്ക്ക് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെയും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെയും ട്രംപ് തുർക്കിയിലേക്ക് അയച്ചു. റഷ്യ പ്രശ്നത്തിൽ ഇടപെടുന്നെങ്കിൽ അത് അവരുടെ കാര്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇതിനിടെ വെടിനിർത്തൽ നിർദേശം തുർക്കി തള്ളിക്കളഞ്ഞു. ഭീകരരുമായി ഒരു ചർച്ചയും സാധ്യമല്ലെന്ന് എർദോഗൻ ചൂണ്ടിക്കാട്ടി. എസ്ഡിഎഫിനെ ഭീകരരായാണ് തുർക്കി കാണുന്നത്. അമേരിക്ക തുർക്കിക്ക് എതിരേ ഉപരോധം പ്രഖ്യാപിച്ചെങ്കിലും എർദോഗൻ വഴങ്ങുന്നില്ല. സിറിയയ്ക്കുള്ളിൽ മുപ്പതു കിലോമീറ്റർ പരിധിയിൽ കുർദ് മുക്ത സുരക്ഷിത മേഖല സ്ഥാപിക്കാനുള്ള തന്റെ പദ്ധതിക്ക് ട്രംപിന്റെ അംഗീകാരമുണ്ടെന്നും എർദോഗൻ പറഞ്ഞു. ഇതിനിടെ തന്ത്രപ്രധാന നഗരമായ കോബാനിയിൽ ആക്രമണം നടത്തില്ലെന്നു തുർക്കി ഉറപ്പു നൽകിയെന്ന് യുഎസ് അധികൃതർ അറിയിച്ചു.
തുർക്കിയിൽ യുഎസിന്റെ 50 അണുബോംബുകൾ
വാഷിംഗ്ടൺ ഡിസി: തുർക്കിയിലെ ഇൻസിറിലിക് വ്യോമത്താവളത്തിൽ അമേരിക്ക സംഭരിച്ചുവച്ചിട്ടുള്ള അന്പത് അണുബോംബുകളുടെ സുരക്ഷയിൽ ആശങ്ക. ശീതയുദ്ധകാലത്തെ ബി61 ഇനം ബോബുകളാണിവ. സിറിയൻ അതിർത്തിയിൽനിന്ന് 250 മൈൽവരെ അകലത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
വടക്കൻ സിറിയയിൽ കുർദുകൾക്ക് എതിരേ തുർക്കി ആക്രമണം ആരംഭിച്ച സാഹചര്യത്തിൽ ഈ അണുബോംബുകൾ മറ്റെവിടേക്കെങ്കിലും മാറ്റുന്നതിനെക്കുറിച്ച് ആലോചന ആരംഭിച്ചെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ഇപ്പോൾ ഈ ബോംബുകളെ എർദോഗൻ ബന്ദിയാക്കിയിരിക്കുകയാണെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു.
ബോംബുകൾ നീക്കം ചെയ്യാൻ അമേരിക്കയ്ക്ക് തുർക്കിയുടെ അനുമതി വേണ്ടന്നും ഏകപക്ഷീയമായി ഇക്കാര്യത്തിൽ നടപടി എടുക്കാമെന്നും കലിഫോർണിയയിലെ ആണവനിർവ്യാപന പഠനകേന്ദ്രത്തിലെ ജഫ്രി ലവിസ് പറഞ്ഞു.
ഇതിനിടെ സിറിയൻ പട്ടണമായ കോബാനിയിലുള്ള യുഎസ് സൈനികരുടെ നേർക്ക് തുർക്കി സൈനികർ വെടിവച്ചതായി പെന്റഗൺ പറഞ്ഞു. യുഎസ് സൈനികർക്കു പരിക്കേറ്റിട്ടില്ല.
യുഎസ് സൈനികർക്കു നേരെ വെടിയുതിർത്തെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നു തുർക്കി പ്രസിഡന്റ് എർദോഗൻ പറഞ്ഞു
തുർക്കി-സിറിയ യുദ്ധം യുഎസിന്റെ പ്രശ്നമല്ല: ട്രംപ്
01:37 AM Oct 17, 2019 | Deepika.com