ന്യൂഡൽഹി: രാജ്യത്തു ജനങ്ങളുടെ വരുമാനത്തിൽ വലിയ ഇടിവ്. വരവ് കുറഞ്ഞതിനാൽ ചെലവ് കുറച്ചു. ജനങ്ങളുടെ ഉപഭോഗ ചെലവ് സംബന്ധിച്ച ഔദ്യോഗിക സർവേയിലെ ഈ വിവരം സർക്കാർ പുറത്തുവിട്ടിട്ടില്ല.
ദേശീയ സാന്പിൾ സർവേ ഓർഗനൈസേഷന്റെ (എൻഎസ്എസ്ഒ) സർവേ പ്രകാരം രാജ്യത്തു നഗരങ്ങളിലും ഗ്രാമങ്ങളിലും ഉപഭോഗം കുറഞ്ഞു.
ഗ്രാമീണർ 2014-15 ൽ ആളോഹരി പ്രതിമാസം 1578 രൂപ ചെലവാക്കിയ സ്ഥാനത്ത് 2017-18 ൽ ചെലവാക്കിയത് 1524 രൂപ മാത്രം. നഗരങ്ങളിൽ ഇത് 2926 രൂപയിൽനിന്ന് 2909 രൂപയായി കുറഞ്ഞു.
മൂന്നുവർഷംകൊണ്ടു മനുഷ്യർക്കു ചെലവഴിക്കാനുള്ള ശേഷി കുറഞ്ഞു. രാജ്യത്തു സാന്പത്തിക (ജിഡിപി) വളർച്ച ജനസംഖ്യാ വളർച്ചയുടെ മൂന്നിരട്ടിയിലേറെ ഉണ്ടെന്നാണു കണക്ക്. അങ്ങനെയെങ്കിൽ ആളോഹരി ചെലവഴിക്കാനുള്ള തുകയിലും വർധനവേണ്ടതാണ്. പക്ഷേ, അതുണ്ടായില്ലെന്നു കേന്ദ്രസർക്കാർ ഏജൻസിയായ എൻഎസ്എസ്ഒ നടത്തിയ സർവേ കാണിക്കുന്നു. പകരം ചെലവാക്കുന്ന തുക കുറഞ്ഞു. ഇതേകാലയളവിൽ സന്പാദ്യശീലവും കുറഞ്ഞെന്നാണു മറ്റു കണക്കുകൾ സൂചിപ്പിക്കുന്നത്.
അതിവേഗ ഇടിവ്
സന്പദ്ഘടനയുടെ വളർച്ചാത്തോത് അതിവേഗം കുറഞ്ഞുവരുന്നതിന്റെ സൂചനയാണിതെന്നു നൊബേൽ ജേതാവ് അഭിജിത് ബാനർജി പറഞ്ഞു. സർക്കാർ ശരിയായ കണക്കുകൾ പുറത്തുവിടാത്തതിനാൽ താഴ്ചയുടെ വേഗം മനസിലാക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
2019-20 ലെ ആദ്യത്രൈമാസത്തിൽ ഇന്ത്യൻ വളർച്ച അഞ്ചുശതമാനമായി കുറഞ്ഞെന്നു കേന്ദ്ര സർക്കാർതന്നെ സമ്മതിച്ചിട്ടുണ്ട്. രണ്ടാം ത്രൈമാസത്തിലെ വളർച്ചക്കണക്കു നവംബർ 30-നേ പുറത്തുവരൂ.
വളർച്ചയ്ക്കു ഭീഷണി
ഈ സാന്പത്തികവർഷം ഇന്ത്യ 6.1 ശതമാനം വളരുമെന്നാണു റിസർവ് ബാങ്കും ഇപ്പോൾ ഐഎംഎഫും വിലയിരുത്തുന്നത്. നേരത്തേ ഏഴുശതമാനത്തിനു മുകളിൽ പ്രതീക്ഷിച്ച വളർച്ചയാണ് ഇങ്ങനെ താഴ്ത്തേണ്ടിവന്നത്.
എന്നാൽ വളർച്ച ആറുശതമാനത്തിലും താഴെയാകുമെന്നാണു വിദേശനിക്ഷേപ ബാങ്കുകളും ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളും വാദിക്കുന്നത്. മൂഡീസ് എന്ന റേറ്റിംഗ് ഏജൻസി 5.8 ശതമാനം വളർച്ചയേ പ്രതീക്ഷിക്കുന്നുള്ളു. അതുതന്നെ സാധ്യമാണോ എന്നു സംശയിക്കുന്നവർ ഉണ്ട്.
ഗ്രാമങ്ങളിലും നഗരങ്ങളിലും ഒന്നുപോലെ ഉപഭോഗം കുറഞ്ഞു. കൂടുതൽ ബാങ്കിതര ധനകാര്യ കന്പനികൾ കുഴപ്പത്തിലേക്കു നീങ്ങുന്നു.
റിയൽ എസ്റ്റേറ്റ് കന്പനികളുടെ കാര്യവും ആശങ്കയിലാണ്. ഇവയ്ക്കെല്ലാം വലിയ ബാങ്ക് വായ്പയും ഉണ്ട്.
വരുമാനം കുറഞ്ഞു; ജനം ചെലവ് കുറച്ചു
11:33 PM Oct 16, 2019 | Deepika.com