കൊച്ചി: സെപ്റ്റംബർ 30ന് അവസാനിച്ച ത്രൈ മാസത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 56.63 ശതമാനം വർധിച്ച് 416.70 കോടി രൂപയിലെത്തി. ബാങ്ക് കൈവരിച്ച എക്കാലത്തെയും ഉയർന്ന അറ്റാദായമാണിത്. 718.80 കോടി രൂപയാണ് ഇക്കാലയളവിൽ ബാങ്കിന്റെ പ്രവർത്തന ലാഭം.
ബാങ്കിന്റെ ആകെ ബിസിനസ് 17 ശതമാനം വർധിച്ചു. ആകെ വരുമാനം കഴിഞ്ഞ സാന്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 3087.81 കോടി രൂപയെ അപേക്ഷിച്ച് 19.02 ശതമാനം വർധിച്ച് 3675.15 കോടി രൂപയിലെത്തിയതായും നടപ്പു സാന്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ബാങ്കിന്റെ ആകെ ബിസിനസ് 16.57 ശതമാനം വളർച്ചയോടെ 255439.74 കോടി രൂപയിലെത്തി. വായ്പകൾ 15 ശതമാനം വളർച്ചയോടെ 115893.21 കോടി രൂപയിലെത്തിയപ്പോൾ നിക്ഷേപങ്ങൾ 18 ശതമാനം വളർച്ചയോടെ 139546.52 കോടി രൂപയിലുമെത്തി. ബാങ്കിന്റെ എൻആർഇ നിക്ഷേപങ്ങളിൽ 12.62 ശതമാനവും കറണ്ട് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിൽ 11.57 ശതമാനവും വളർച്ച കൈവരിക്കാനായി.
ആകെ വായ്പകളുടെ 3.07 ശതമാനമെന്ന നിലയിൽ 3612.11 കോടി രൂപയാണ് ആകെ നിഷ്ക്രിയ ആസ്തികൾ. അറ്റ നിഷ്ക്രിയ ആസ്തികളാകട്ടെ 1.59 ശതമാനമെന്ന നിലയിൽ 1843.64 കോടി രൂപയാണ്. കടുത്ത സാഹചര്യങ്ങളിലും നന്നായി മുന്നേറാനായെന്നു ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.
ഫെഡറൽ ബാങ്കിനു 417 കോടിയുടെ അറ്റാദായം; വർധന 57 ശതമാനം
11:33 PM Oct 16, 2019 | Deepika.com